Sunday, May 23, 2010

പ്രബുദ്ധ പീഡനം, പെണ്ണിനെതിരേ...!



നാള്‍ക്കുനാള്‍ മരവിക്കുകയാണോ നമ്മുടെ മനസാക്ഷി? നമുക്കുള്ളിലെ മനുഷ്യത്വം നഷ്ട്ടപ്പെടുത്തി നാം സ്വന്തമാക്കുന്നത് മൃഗീയതയാണോ? കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ നാട്ടില്‍ നിന്നുള്ള ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഈ ചോദ്യങ്ങളിലേക്കാണ്. അന്യരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കാനാണ് നമുക്കിഷ്ട്ടം. വഴിവക്കില്‍ ഒരാളെ സഹായിക്കുമ്പോള്‍ പോലും അതിലെന്തു ലാഭം കിട്ടുമെന്ന് ചിന്തിക്കാന്‍ മലയാളി പഠിച്ചിരിക്കുന്നു.!
പണ്ടൊക്കെ സഹായമനസ്ഥിതി ഉണ്ടായിരുന്നു മലയാളിക്ക്. എവിടെയെങ്കിലും ഒരാള്‍ വീണുകിടപ്പുണ്ടെന്നു അറിഞ്ഞാല്‍ ഓടിയെത്തി സാഹചര്യം ആവശ്യപ്പെടുന്ന സഹായവും ചെയ്തേ അവന്‍ പിന്‍വാങ്ങിയിരുന്നുള്ളൂ. പതിയെപതിയെ നമ്മള്‍ വിഷമിക്കുന്നവന്‍റെ വിഹ്വലതകളില്‍ സന്തോഷിക്കുന്ന 'വിശാലമനസ്ക്ക'രായി. 'അവനതുവേണം' എന്ന് ചിന്തിക്കാന്‍ മാത്രം ശീലിച്ച മനസ്സും നമ്മള്‍ സ്വന്തമാക്കി. ഇന്നിപ്പോള്‍ ചോരയില്‍ കുതിര്‍ന്ന സ്ത്രീയെ പോലും വെറുതെ വിടാന്‍ മലയാളി ഒരുക്കമല്ല.

ഓര്‍ക്കുക, ഇത് ആദ്യത്തെ സംഭവമല്ല. തീപൊള്ളലേറ്റു കത്തിക്കരിഞ്ഞ ഒരു യുവതിയെ ലൈംഗികപീഡനം നടത്തിയത് കോഴിക്കോട് മെഡിക്കല്‍കോളേജിലെ ഒരു സ്റ്റാഫാണ്. അന്ന് ആന്ദ്രയിലെ ഒരു ഐപീയെസ്സ് ഓഫീസര്‍ പ്രതികരണമായി കവിത എഴുതിയതും ശ്രദ്ധേയമായി. ഏഴു മാസം പ്രായമുള്ള കുട്ടിയേയും എഴുപതു കഴിഞ്ഞ വൃദ്ധയെയും പീഡിപ്പിക്കുന്ന നമ്മള്‍ അഹങ്കരിക്കുന്നു, നമ്മേക്കാള്‍ 'പ്രബുദ്ധര്‍' മറ്റാരുമില്ലെന്ന്...!

(ഒരുദാഹരണം നോക്കുക)

നമ്മുടെ കോട്ടയത്താണ്‌ മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്‌. കോട്ടയം നഗരത്തിലെ പ്രമുഖകുടുംബാംഗമായ വിധവയായ വീട്ടമ്മയ്‌ക്കാണ്‌ ഈ ദുരനുഭവമുണ്ടായത്‌. കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ടു കോട്ടയം ലൂര്‍ദ്‌ പള്ളിക്കു മുന്നിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നുവന്ന യുവതിയെ അമിതവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. തലയ്‌ക്കു സാരമായി പരുക്കേറ്റ യുവതിയെ അതേ കാറില്‍ത്തന്നെ കയറ്റി. അപകടസ്‌ഥലത്തുണ്ടായിരുന്ന മറ്റൊരാളും ഒപ്പം കയറി. ജില്ലാ ആശുപത്രിയിലെത്തുന്നതുവരെ സഹായിക്കാന്‍ കൂടെക്കയറിയ വ്യക്‌തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരുക്കേറ്റ്‌ അര്‍ധബോധാവസ്‌ഥയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ യുവാവ്‌ ഗൂഢോദേശ്യത്തോടെ സ്‌പര്‍ശിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.
ആശുപത്രിയിലെത്തിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആശ പി. നായരോട്‌ കരഞ്ഞുകൊണ്ട്‌ ഇക്കാര്യം പറഞ്ഞു. ഡോക്‌ടര്‍ അറിയിച്ചതിനേത്തുടര്‍ന്ന്‌ ഈസ്‌റ്റ് പോലീസ്‌ സ്‌ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. ആശുപത്രിയിലെത്തും വരെ പ്രതികരിക്കാന്‍ കഴിയാതെ താന്‍ എല്ലാം സഹിക്കുകയായിരുന്നുവെന്ന്‌ യുവതി പോലീസിനു മൊഴി നല്‍കുകയും ചെയ്‌തു. ആശുപത്രി പരിസരത്തുനിന്നു രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ കൃത്യമായ പരാതിയില്ലെന്ന കാരണത്താല്‍ വിട്ടയച്ചു. അപകടത്തില്‍ പരുക്കേറ്റ യുവതി മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.



Thursday, May 13, 2010

പാവം പാവം പ്രവാസി...!


സ്വന്തം നാട്ടില്‍ വല്ല ഗതിയും ഉണ്ടെങ്കില്‍ ആരാണ് സ്വന്തം നാടും വീടും വിട്ട് അന്യദേശത്ത് പോയി ആരാന്‍റെ ആട്ടും തുപ്പും സഹിച്ചു ജീവിക്കാന്‍ ഒരുമ്പെടുക! അതില്ലാത്തത് കൊണ്ടാണ് ഇതെല്ലാം ഇട്ടെറിഞ്ഞു ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബദ്ധപ്പാട് സഹിച്ചു ഒരാള്‍ പ്രവാസിയാകുന്നത്. ഗള്‍ഫിലും ഇതര വിദേശ രാജ്യങ്ങളിലും പ്രയാസം അനുഭവിച്ചു പ്രവാസ ജീവിതം നയിക്കുന്നവരില്‍ ഭൂരിഭാഗംപേരും മലയാളികളാണ്. പക്ഷെ, പലപ്പോഴും അവനു ലഭിക്കുന്നത് സന്തോഷത്തിന്റെ പൊന്‍കിരണങ്ങളല്ല.. സങ്കടങ്ങളുടെ പെരുമഴയാണ്.., സ്വന്തം വീട്ടുകാരില്‍ നിന്ന്.. നാട്ടുകാരില്‍ നിന്ന്.. തൊഴിലിടങ്ങളില്‍ നിന്ന്....!

എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല പ്രവാസികളുടെ ദുരന്ത നാടക ജീവിത കഥകള്‍. ജോലിക്കായുള്ള അലച്ചില്‍.. മിച്ചം നില്‍ക്കാത്ത വരുമാനം... സ്ഥിരതയില്ലാത്ത തൊഴില്‍... മങ്ങുന്ന സ്വപ്‌നങ്ങള്‍..! ആര്‍ക്കും എപ്പോഴും കയറിക്കിടക്കാവുന്ന പുല്‍പായ പോലെയാണ് ഗള്‍ഫുകാരന്റെ ജീവിതം. അവനെ തട്ടിക്കളിക്കാനാണ് അധികാര വര്‍ഗ്ഗത്തിന് താല്പര്യം. അവന്റെ പേരില്‍ പിരിവു നടത്താം., പറന്നു നടക്കാം., ആവശ്യത്തിനും അസമയത്തും 'പ്രവാസക്ഷേമം' എന്ന് കാച്ചിയാല്‍ മാത്രം മതി.

നാട്ടിലിറങ്ങിയാല്‍ കസ്റ്റംസ്‌ ഏമാന്മാരുടെ കണ്ണിറുക്കലും കഥകളിയും കണ്ടു പേടിക്കുന്ന സാധാരണക്കാരന്‍ വഴിചിലവിനു വെച്ചത് പോലും എടുത്തു കൊടുക്കണം. അല്ലെങ്കില്‍ 'അദ്ദേഹം' അതുമിതും പറഞ്ഞു വിരട്ടും. ഒന്നും കിട്ടിയില്ലേല്‍ അടിവസ്ത്രം വരെ അടിച്ചു മാറ്റും പഹയന്മാര്‍. വീടണയുംമുന്‍പേ ചോട്ടാ നേതാക്കളുടെ വരവാണ് മറ്റൊരു തൊന്തരവ്. നേതാവിന്റെ അമ്മേടെ പതിനാറടിയന്തിരത്തിനു വരെ ഗള്‍ഫുകാരന്‍ പിരിവു കൊടുക്കണം. നമ്മുടെ ജീവിതം മുടക്കുന്ന ഹര്‍ത്താലിന് പോലും നമ്മള്‍ 'പണം' കൊടുക്കണം.! അപ്പോഴും പ്രയാസം പുറത്തു കാണിക്കാതെ അവന്‍ 'ജൈ-ഹോ' പാടുന്നു.

ഗള്‍ഫുകാരന്റെ പാസ്പോര്‍ട്ട് ഒരിക്കലും അവന്റെ കയ്യില്‍ ഉണ്ടാകാറില്ല. ജോലിയില്‍ പ്രവേശിച്ചാലുടന്‍ അത് തൊഴിലുടമ സ്വന്തമാക്കും. ഇങ്ങനെ പാസ്പോര്‍ട്ട് വെക്കുന്നവര്‍ പലപ്പോഴും ഭദ്രമായി വെക്കാറില്ല എന്നത് മറ്റൊരു സത്യം. അതിന്‍റെ പൊല്ലാപ്പ് അനുഭവിക്കെണ്ടതാകട്ടെ പാവം യാത്രക്കാരനും. ചിലപ്പോള്‍ പുതുക്കി ലഭിക്കുന്ന പാസ്പോര്‍ട്ടിലും ഇത്തരം ദുരനുഭവങ്ങള്‍ സംഭവിക്കുന്നുണ്ട്. അധികാര വര്‍ഗ്ഗത്തില്‍ നിന്നും പരിഹാരം ഉണ്ടാകാത്ത മറ്റൊരു കൌതുകം ആകുമോ ഇതും?

(ഇതാ, പാസ്പോര്‍ട്ടും പ്രവാസിയെ പരിഹസിക്കുന്നുവോ! വാര്‍ത്ത കാണുക.)
കോഴിക്കോട്‌ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍നിന്നു നല്‍കിയ പാസ്‌പോര്‍ട്ടിലെ അവ്യക്‌തത കാരണം നിരവധി മലയാളികള്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ പീഡനം. തൊഴിലന്വേഷകരടക്കമുള്ള നിരവധിപേരാണ്‌ പാസ്‌പോര്‍ട്ടുകളിലെ അപാകം മൂലം പാതിവഴിയില്‍ യാത്ര മുടങ്ങിയും കേസുകളില്‍പെട്ടും ദുരിതമനുഭവിക്കുന്നത്‌. കാഞ്ഞങ്ങാട്‌ വെള്ളിക്കോത്ത്‌ സ്വദേശി പി.ഉണ്ണികൃഷ്‌ണന്‍ കഴിഞ്ഞ ജനുവരിയില്‍ ബന്ധുവിന്റെ വിവാഹത്തിനു നാട്ടിലേക്കു വരുന്നതിനായി ദുബായ്‌ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പാസ്‌പോര്‍ട്ടില്‍ ഒട്ടിച്ച ഫോട്ടോ ഇളകിയതിനാല്‍ നാട്ടിലേക്ക്‌ മടങ്ങാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.

പാസ്‌പോര്‍ട്ടില്‍ പടം ഒട്ടിക്കുമ്പോള്‍ ഉപയോഗിച്ച പശയുടെ ഗുണനിലവാരമില്ലായ്‌മയാണ്‌ ഫോട്ടോ ഇളകാന്‍ കാരണം. ഇന്ത്യന്‍ എംബസി വഴി പുതിയ പാസ്‌പോര്‍ട്ടിന്‌ സംഘടിപ്പിച്ചു നാലുമാസത്തിനു ശേഷമാണ്‌ ഉണ്ണികൃഷ്‌ണന്‌ നാടണയാന്‍ കഴിഞ്ഞത്‌. 20000 രൂപയോളം ഇതിനായി ചെലവാകുകയും ചെയ്‌തു. അധികൃതരുടെ ഭാഗത്തെ വീഴ്‌ച ചൂണ്ടിക്കാട്ടിയപ്പോള്‍ പാസ്‌പോര്‍ട്ട്‌ ഇഷ്യു ചെയ്‌തു രണ്ടുമാസത്തിനകം നിര്‍മാണത്തില്‍ എന്തെങ്കിലും അപാകത കണ്ടാല്‍ മാത്രമേ മാറ്റി നല്‍കുകയുള്ളൂ എന്നായിരുന്നു വിശദീകരണം. കോഴിക്കോട്ട്‌ പാസ്‌പോര്‍ട്ട്‌ ഓഫീസിനു വേണ്ടി പാസ്‌പോര്‍ട്ട്‌ ബുക്ക്‌ നാസിക്കില്‍നിന്നാണ്‌ എത്തിക്കുന്നത്‌. അതില്‍ പിന്നീടു വിവരങ്ങള്‍ എഴുതിച്ചേര്‍ത്തു പടം ഒട്ടിച്ച്‌ ബാര്‍കോഡ്‌ നല്‍കിയാണ്‌ വിലാസക്കാരന്‌ നല്‍കുക.

പാസ്‌പോര്‍ട്ടിലെ പാളിച്ച മൂലം നിലേശ്വരം കാലിച്ചിനടുക്കം പുഷ്‌പഗിരിയിലെ പുറവങ്ങര പ്രദീപ്‌കുമാറിനും എയര്‍പോര്‍ട്ടില്‍ ദുരനുഭവമുണ്ടായി. ദുബായിലേക്കുള്ള യാത്രക്കിടെയാണ്‌ പ്രദീപിനെ കോഴിക്കോട്‌ എയര്‍പോര്‍ട്ടില്‍ അധികൃതര്‍ തടഞ്ഞുവച്ചത്‌. മഷി കൊണ്ടെഴുതിയ പാസ്‌പോര്‍ട്ടിലെ അക്ഷരങ്ങള്‍ മാഞ്ഞുപോയതാണു പ്രദീപ്‌കുമാറിനു വിനയായത്‌. ഒടുവില്‍ മറ്റു രേഖകളും യു.എ.ഇയുടെ ബതാഖയും കാണിക്കുകയും, നാട്ടിലേക്കു മടങ്ങുമ്പോഴേക്കും പുതിയ പാസ്‌പോര്‍ട്ട്‌ എടുക്കാമെന്ന വ്യവസ്‌ഥയിലുമാണ്‌ എയര്‍പോര്‍ട്ട്‌ അധികൃതര്‍ വിട്ടയച്ചത്‌. പിന്നീട്‌ ഇന്ത്യന്‍ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട്‌ പുതിയ പാസ്‌പോര്‍ട്ടിന്‌ അപേക്ഷ നല്‍കുകയായിരുന്നു. 20000 രൂപ കെട്ടിയാണ്‌ പ്രദീപ്‌കുമാര്‍ പുതിയ പാസ്‌പോര്‍ട്ട്‌ സ്വന്തമാക്കിയത്‌.

പാസ്‌പോര്‍ട്ടില്‍ നീല ബോള്‍പേന കൊണ്ട്‌ എഴുതിയതാണ്‌ അക്ഷരങ്ങള്‍ മായാന്‍ കാരണം. ആധാരം ഉള്‍പ്പെടെയുള്ള രേഖകളില്‍ മഷിപ്പേനകൊണ്ട്‌ കറുത്ത മഷി ഉപയോഗിച്ചു മാത്രമേ എഴുതാന്‍ പാടുള്ളൂവെന്നാണു നിയമം. പാസ്‌പോര്‍ട്ട്‌ തയാറാക്കുന്നതിലെ ഇത്തരം അലംഭാവങ്ങള്‍ക്കു ബലിയാടുകളാവുന്നത്‌, ഉള്ളതെല്ലാം വിറ്റുപെറുക്കി മറുനാട്ടിലെത്തി എന്തെങ്കിലും സമ്പാദിക്കാമെന്ന സ്വപ്‌നവുമായി പോകുന്ന സാധാരണക്കാരാണ്‌. തെറ്റുകള്‍ ശ്രദ്ധയില്‍പെടുത്തിയാലും അവയില്‍നിന്ന്‌ സമര്‍ഥമായി എങ്ങിനെ തലയൂരാമെന്നല്ലാതെ പോംവഴികളെക്കുറിച്ച്‌ അധികൃതര്‍ ചിന്തിക്കുന്നേയില്ല.

(ഇല്ല, ചിന്തിക്കൂല. പക്ഷെ അവന്മാരുടെ അര്‍ശസ്സിന്റെ അസ്കിത മാറ്റാന്‍ ഗള്‍ഫുകാരന്റെ ഔദാര്യം വേണം...)

Sunday, May 2, 2010

തോറ്റു, ഈ സ്വാമിയെക്കൊണ്ട്...!


ഓര്‍മ്മയുണ്ടോ ഈ സ്വാമിയെ? ഓര്‍മ്മ കാണില്ല! കാരണം, ദിനംപ്രതി ഞെട്ടിക്കുന്ന വാര്‍ത്തകള്‍ മാദ്ധ്യമങ്ങള്‍ നമുക്ക് മുന്‍പില്‍ എത്തിക്കുമ്പോള്‍ പഴയത് ഓര്‍മ്മയിലേക്കെത്തുക പ്രയാസമായിരിക്കും. എന്നാലും ഹരം പകരുന്ന കാഴ്ചകളുമായി എത്തിയ ഈ സ്വാമിയെ അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുമോ?
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരം നൂറുക്കണക്കിനു വ്യാജ സിദ്ധന്മാര്‍ വിലസുന്നുണ്ട്! ഇന്ത്യയില്‍ ആഡംബര ജീവിതം നയിക്കാന്‍ ഒന്നുകില്‍ ഇഷ്ട്ടം പോലെ പണം വേണം. അല്ലെങ്കില്‍ സിദ്ധനായാല്‍ മതി. ബാക്കി അനുയായികള്‍ നോക്കിക്കൊള്ളും. പെണ്ണും കള്ളും കാറും കന്ജാവും അവരെത്തിക്കും. അത്യാവശ്യത്തിനു മരുന്നും മന്ത്രവും അറിഞ്ഞിരിക്കണം. ഇടയ്ക്കിടെ വിദേശ യാത്ര തരപ്പെടുത്തണം. പോയി വരുമ്പോള്‍ എന്ത് വേണമെങ്കിലും കൊണ്ടുവരാം. ഒരു കസ്റ്റംസും തടയില്ല. ഒരു മോന്റെ മോനും എതിര്‍ക്കില്ല.
എല്ലാ മതങ്ങളിലും കള്ള സിദ്ധന്മാരുണ്ട്. പാവപ്പെട്ടവനെ ചൂഷണം ചെയ്താണ് ഈ കള്ളന്മാര്‍ തടിച്ചു കൊഴുക്കുന്നത്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുന്ടെന്നാണ് ഇവറ്റകളുടെ അവകാശ വാദം. തീരെ ചെറിയ പരല്‍മീന്‍ മുതല്‍ ഭീമന്‍ സ്രാവുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.! ഇത്തരം ആള്‍ ദൈവങ്ങളെ തുടച്ചു നീക്കേണ്ട സമയം മുമ്പെങ്ങോ കഴിഞ്ഞു പോയിരിക്കുന്നു. ഇനിയെങ്കിലും നാം കണ്ണ് തുറക്കുമോ?
(ഇതാ, 'ഞാന്‍ പുരുഷനല്ലെന്ന' വാദവുമായി നിത്യാനന്ദ വാര്‍ത്തയില്‍..!)
ബംഗളുരു: താന്‍ പുരുഷനല്ലെന്നും അതിനാല്‍ സ്‌ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ അസാധ്യമാണെന്നും വിവാദസ്വാമി നിത്യാനന്ദ. ആവശ്യമെങ്കില്‍ ലൈംഗികശേഷി പരിശോധിക്കാമെന്നും ചോദ്യംചെയ്യലിനിടെ നിത്യാനന്ദ മൊഴി നല്‍കി. ഇയാളുടെ പാസ്‌പോര്‍ട്ടില്‍ പുരുഷനെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്‌. നിത്യാനന്ദയ്‌ക്ക് അഞ്ചു സ്‌ത്രീകളുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന 36 വീഡിയോ ദൃശ്യങ്ങളുള്ള സിഡി അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്‌.
സ്വര്‍ണം 'പൂശിയ' കമണ്ഡലുക്കളും മെതിയടികളും പൂജാസാമഗ്രികളും അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ കൊണ്ടുപോയെന്നും മടക്കയാത്രയില്‍ തനി സ്വര്‍ണത്തില്‍ തീര്‍ത്ത ഇതേ തൂക്കത്തിലും ആകൃതിയിലുമുള്ള പൂജാസാധനങ്ങള്‍ കൊണ്ടുവന്നതായും ഡി.ആര്‍.ഐക്കു വിവരം ലഭിച്ചിട്ടുണ്ട്‌. നിത്യാനന്ദയുടെ സന്തത സഹചാരിണിയായ നിത്യഗോപികയ്‌ക്കായി തെരച്ചില്‍ നടക്കുന്നു. വിവാദ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണു നിത്യഗോപികയെ കാണാതായത്‌. യു.എസ്‌. സന്ദര്‍ശനമടക്കം എല്ലാ യാത്രകളിലും ഇവര്‍ നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്നു.