Tuesday, June 28, 2011

ദൈവത്തിന്റെ സമ്പാദ്യം


മനുഷ്യന്‍ മൃഗത്തെക്കാള്‍ അധപതിക്കുന്ന കാഴ്ചകള്‍ കണ്ടിട്ടും നമുക്ക് ഞെട്ടല്‍ ഉണ്ടാകുന്നില്ല. ശാസ്ത്രം പുരോഗമിച്ചിട്ടും മനുഷ്യന്റെ ചിന്താമണ്ഡലം വികസിക്കാത്തത് എന്തുകൊണ്ടാണ്! പിന്നെയും പിന്നെയും അവന്‍ ഭക്തിയുടെ മറവിലുള്ള ചൂഷണത്തില്‍ വീണ്‌പോകുന്നത് എങ്ങനെയാണ്! എത്രയോ തട്ടിപ്പുകളില്‍ അകപ്പെട്ടിട്ടും ഒരു പാഠവും നമുക്ക് കിട്ടുന്നില്ല. വീണ്ടും നാം ചതിക്കപ്പെടുന്നു. സ്വയം നശിക്കുന്നതിന് വഴിയൊരുക്കുന്നു. മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു!
ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഭേദമന്യേ പള്ളികളിലും ഭണ്‍ഡാരങ്ങളിലും പണ്ടാരടക്കുന്ന കാശുണ്ടെങ്കില്‍ മിക്കവീടുകളിലും പട്ടിണി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമായിരുന്നു. ഈ ഇനത്തില്‍ ദിനംപ്രതി എത്ര കോടികളാണ് നമ്മുടെ സമൂഹം ഒഴുക്കിക്കളയുന്നത്? എന്തിനാ ദൈവങ്ങള്‍ക്ക് കാശ്! സ്വര്‍ണ്ണവും വെള്ളിയും ഞായറും തിങ്കളും അണിഞ്ഞു നടക്കുന്നവരാണോ അവര്‍ ? അതോ ഇതൊക്കെ കൊടുത്ത് ദൈവത്തെ സോപ്പിടാനാണോ മനുഷ്യന്‍ ശ്രമിക്കുന്നത്? അത്തരം ദൈവങ്ങളെ നമുക്ക് ആവശ്യമുണ്ടോ?
വെറുതെയിരിക്കുമ്പോള്‍ , മറ്റൊരു പണിയും ഇല്ലെങ്കില്‍ ചിന്തിച്ചാല്‍ മതി. വേണമെങ്കില്‍ താഴെയുള്ള വാര്‍ത്തയും വായിച്ചോ.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുരാതന അറകള്‍ തുറന്നുള്ള പരിശോധന ആരംഭിച്ചു. ഒന്നര നൂറ്റാണ്ടായി തുറക്കാത്ത രണ്ട്‌ അറകളിലെ പരിശോധന വൈകും. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ ഏഴംഗസമിതിയാണു പരിശോധന നടത്തുന്നത്‌.
രഹസ്യഅറയിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നു നിരീക്ഷകന്‍ അഡ്വ. എം.എന്‍ കൃഷ്‌ണന്‍ അറിയിച്ചു. അറകളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്‌തുക്കളുടെ കണക്ക്‌ സുപ്രീംകോടതിക്കു കൈമാറും. രത്നങ്ങളും സ്വര്‍ണവും വെള്ളിയുമടക്കം അമൂല്യവസ്‌തുക്കള്‍ രഹസ്യഅറകളില്‍ സൂക്ഷിച്ചിരിക്കുന്നതായാണു സൂചന. നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ രാജവംശം സ്വരുക്കൂട്ടി വച്ചിരിക്കുന്നതാണിവ. ഏറെ വൈകിയും തുടര്‍ന്ന പരിശോധനയ്‌ക്കൊടുവില്‍ ഒന്നാം അറയിലെ വസ്‌തുക്കള്‍ തരംതിരിക്കാന്‍ സാധിച്ചെന്നാണു സൂചന. ഇവ അളന്നു തിട്ടപ്പെടുത്തി മൂല്യം രേഖപ്പെടുത്താന്‍ 15 ദിവസത്തോളമെടുക്കുമെന്നു സമിതിയംഗങ്ങള്‍ പറഞ്ഞു.
എന്നാല്‍, പ്രധാനപ്പെട്ടതും ഒന്നരനൂറ്റാണ്ടായി തുറക്കാത്തതുമായ രണ്ടറകള്‍ വ്യാഴാഴ്‌ചയോടെയേ തുറക്കൂ. തുറക്കാന്‍ ബാക്കിയുള്ള മൂന്നറകളില്‍ രണ്ടെണ്ണം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തുറക്കുന്നവയാണ്‌.ഇപ്പോള്‍ തുറന്നതുള്‍പ്പടെ രണ്ടറകള്‍ വര്‍ഷംതോറും തുറക്കുന്നതാണ്‌. കഷ്‌ടിച്ച്‌ ഒരാള്‍ക്കിറങ്ങാവുന്ന വിസ്‌താരമേ കല്ലറകള്‍ക്കുള്ളൂ. വെളിച്ചമില്ലാത്തതിനാല്‍ വിളക്ക്‌ കൊളുത്തിയാണു പരിശോധന. അറകള്‍ തുറന്നു പരിശോധിക്കുന്നതിനാല്‍ സിറ്റി പോലീസ്‌ കമ്മിഷണറുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണു ക്ഷേത്രപരിസരത്ത്‌ ഒരുക്കിയിരുന്നത്‌.