Saturday, June 26, 2010

നമുക്ക് മരിച്ചു മരിച്ചു ജീവിക്കാം...!



ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് തിന്നുന്നവരാണ് മലയാളികള്‍. ഡോക്ടര്‍ മരുന്നിനു എഴുതിയില്ലെങ്കില്‍ അദ്ദേഹത്തെ ചീത്ത വിളിക്കാന്‍ പോലും മടിക്കാത്തവര്‍. വര്‍ഷംപ്രതി എത്ര മരുന്നുകളാണ് നാം അകത്താക്കുന്നത്! ഇന്ത്യയിലെ മരുന്ന് കമ്പനികളില്‍ പലതും അടച്ചു പൂട്ടിയതാണെന്നു നമ്മള്‍ അറിയുന്നില്ല. നിരോധിത മരുന്നുകളില്‍ ചിലതൊക്കെ ഇപ്പോഴും ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കാര്യവും നാം മറക്കുന്നു. എത്ര നിസ്സാരമായ അസുഖത്തിന് പോലും മരുന്നും ടെസ്റ്റും കുറിക്കുന്ന ഡോക്ടര്‍മാരുടെ സ്വന്തം നാടാണ് കേരളം. അവര്‍ക്കാവശ്യമുള്ളത് മരുന്ന് കമ്പനിക്കാര്‍ നല്‍കും!

സര്‍ക്കാര്‍ കാര്യങ്ങളിലെ അനാസ്ഥ സൃഷ്ട്ടിക്കുന്ന ദുരന്തങ്ങള്‍ ജനങ്ങളെ പിടികൂടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിലൊന്ന് കാലഹരണപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്ത് കാലാകാലം രോഗിയാക്കുന്ന /പച്ചക്ക് കൊല്ലുന്ന രീതിയാണ്. കോഴിക്കോട് നിന്നുള്ള ഒരു വാര്‍ത്ത നമ്മുടെ കണ്ണ് തുറക്കുമോ?

കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ജനിച്ച പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ കുത്തിവച്ച ടി.ബി. നിര്‍ണയിക്കുന്നതിനുള്ള മരുന്നായ 'മാന്‍ഡക്‌സ' കാലാവധി കഴിഞ്ഞതാണെന്നാണ്‌ ആരോപണമുയര്‍ന്നിരിക്കുന്നത്‌. നാലു മാസത്തിനിടെ മൂവായിരത്തോളം കുഞ്ഞുങ്ങള്‍ക്ക്‌ ഈ മരുന്ന്‌ കുത്തിവച്ചിട്ടുണ്ട്‌. 2010 ജനുവരിയില്‍ ഉപയോഗശൂന്യമായ ഇവ നാലു മാസത്തോളം വിതരണം ചെയ്‌തുവെന്നാണു വ്യക്‌തമാകുന്നത്‌. വിവരം പുറത്തായതോടെ ബാക്കിവന്ന മരുന്നുകള്‍ അധികൃതര്‍ കൂട്ടത്തോടെ നശിപ്പിക്കുകയായിരുന്നു.

മാന്‍ഡക്‌സ് കാലാവധിക്കു ശേഷം ഉപയോഗിച്ചാല്‍ കുട്ടികളില്‍ ടിബിയുണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്‌തേക്കാം. തുടര്‍ച്ചയായി ഉണ്ടാകുന്ന പനിയോടെയായിരിക്കും തുടക്കം. കുട്ടികളുടെ ശരീരം ശോഷിച്ചുവരുന്നതും ഈ മരുന്നിന്റെ അനാവശ്യ ഉപയോഗം മൂലമാണ്‌. മാന്‍ഡക്‌സ് തൊലിയിലേക്കു കുത്തിവയ്‌ക്കുതിനാല്‍ ത്വക്‌ സംബന്ധമായ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്‌. 2009 ആദ്യവാരം സംഭരിച്ച ഈ മരുന്നുകള്‍ കാലാവധി കഴിഞ്ഞിട്ടും ഉപയോഗിച്ചത്‌ ജീവനക്കാരുടെ ഒത്താശയോടെയാണെന്നും ആരോപണമുണ്ട്‌.

കാലാവധി കഴിഞ്ഞ മരുന്നാണു കുത്തിവച്ചതെന്ന വിവരം പുറത്തറിഞ്ഞതോടെ കുട്ടികളുടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്‌. ഗര്‍ഭനിര്‍ണയത്തിനുള്ള കാര്‍ഡുകളും കാലാവധി കഴിഞ്ഞതാണു വിതരണം ചെയ്‌തുകൊണ്ടിരുതെന്നും ആരോപണമുണ്ട്‌. ഇത്തരം കാര്‍ഡുകളിലൂടെയുള്ള പരിശോധനാഫലം വിപരീതമാവാന്‍ സാധ്യതയുണ്ട്‌. ബാക്കിവന്ന ഈ മരുന്നുകളും അധികൃതര്‍ നശിപ്പിക്കുകയായിരുന്നു.

Thursday, June 17, 2010

അമ്മേ മാപ്പ്; അമ്മയെ ഞാന്‍ കൊല്ലട്ടെ....



ഒമ്പത് മാസം ചുമന്നുനടന്നു ഒടുവില്‍ മരണവേദന സഹിച്ചു പ്രസവിച്ചു, പിന്നെയും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സുരക്ഷിതമായി സംരക്ഷിച്ചു വളര്‍ത്തി വലുതാക്കുന്ന സ്വന്തം അമ്മയ്ക്ക് നല്‍കാന്‍ എന്തുണ്ട് നമ്മുടെ കയ്യില്‍? അവരെ സ്നേഹിക്കാനോ സംരക്ഷിക്കാനോ അവര്‍ക്ക് കൃത്യമായി ചിലവിനു കൊടുക്കാനോ നമുക്ക് കഴിയുന്നില്ല. സാരമില്ല. പക്ഷെ അവരെ പച്ചക്ക് കൊല്ലാതിരുന്നുകൂടെ? നാം ശരിക്കും മൃഗങ്ങളായോ? അതോ മൃഗങ്ങള്‍ ചെയ്യാത്തതും നാം ചെയ്യാന്‍ തുടങ്ങിയോ?
(ഇതാ കരള്‍ പിളര്‍ക്കുന്ന ഒരു വാര്‍ത്ത‍...!)

കൊടുങ്ങല്ലൂര്‍ മേത്തല ആനാപ്പുഴയില്‍ പണിക്കശേരി കുമാരന്റെ ഭാര്യ ചന്ദ്രമതി (85) യെയാണ്‌ മകന്‍ തമ്പി എന്ന്‌ വിളിക്കുന്ന സതീഷ്‌കുമാര്‍ (55) കഴുത്തുഞെരിച്ച്‌ കൊന്നത്‌. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
മദ്യപിച്ച്‌ സ്‌ഥിരമായി വീട്ടില്‍ എത്തുന്ന തമ്പി രോഗിയായ അമ്മയെ പണം ചോദിച്ച്‌ മര്‍ദിക്കുക പതിവായിരുന്നു. പലപ്പോഴും മര്‍ദ്ദനത്തില്‍ പരുക്കേറ്റ ചന്ദ്രമതിയെ ഇയാള്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി കൊണ്ടുപോവാറുണ്ട്‌. ആശുപത്രിയില്‍ ചന്ദ്രമതിയെ പ്രവേശിപ്പിക്കുമ്പോള്‍ പല കാരണങ്ങളാണ്‌ അധികൃതരോട്‌ ഇയാള്‍ പറഞ്ഞിരുന്നത്‌. ചൊവ്വാഴ്‌ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദിച്ച്‌ അവശയാക്കിയിരുന്നു.
ഇന്നലെ പുലര്‍ച്ചെക്കും മര്‍ദ്ദനം തുടര്‍ന്ന തമ്പി ഉച്ചയോടെ മദ്യപിച്ച്‌ വീട്ടിലെത്തി, കിടക്കുകയായിരുന്ന ചന്ദ്രമതിയെ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച തമ്പിയുടെ ഭാര്യ മണിയെ ഇയാള്‍ മര്‍ദിച്ചു. തുടര്‍ന്ന്‌ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്നാണ്‌ തമ്പിയെ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

Friday, June 11, 2010

നട്ടെല്ല് നശിച്ച ആണുങ്ങള്‍...!


നമ്മുടെ നാടിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിപത്താണ് സ്ത്രീധനം. ജോലിയോ കൂലിയോ ഇല്ലാത്തവന്‍ പോലും ചോദിക്കുന്നത് ലക്ഷങ്ങളാണ്. മുന്‍പൊക്കെ സ്ത്രീധനം കൊടുക്കാന്‍ ഇല്ലാതെ രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകളായിരുന്നുവെങ്കില്‍ ഇന്ന് ഈ ഭീകര സത്വം നിഷ്കളങ്കയായ പെണ്‍കുട്ടികളെയും കൊല്ലാന്‍ തുടങ്ങിയിരിക്കുന്നു! പണവും പണ്ടവും ചോദിച്ചു വാങ്ങുന്നവര്‍ ഓര്‍ക്കുക, നാളെ നിങ്ങളും ഒരു രക്ഷിതാവ് ആകേണ്ടവനാണ്. സമൂഹം ഒറ്റക്കെട്ടായി ഈ വിപത്തിനെ എതിര്‍ക്കണം. നമ്മുടെ നാട്ടില്‍ നിന്നും ഈ ദുരാചാരത്തെ വലിച്ചെറിയണം. അല്ലെങ്കില്‍ ഇനിയും ഇതുപോലെ നമ്മുടെ സഹോദരിമാര്‍ കൊല്ലപ്പെടും! (ഈ വാര്‍ത്ത നമ്മുടെ കണ്ണു തുറപ്പിക്കുമോ?)

മാരാരിക്കുളത്ത് വിവാഹം നിശ്‌ചയിച്ച യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത്‌ മൂന്നാംവാര്‍ഡ്‌ മുട്ടത്തിപ്പറമ്പ്‌ സുഭാഷ്‌കവലയ്‌ക്കു സമീപം മുല്ലശേരിവീട്ടില്‍ പരേതനായ ഗോവിന്ദന്റെ മകള്‍ സിന്ധു (35) വിനെയാണ്‌ ഇന്നലെ ഉച്ചയ്‌ക്ക് 12.30-ഓടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌. സെപ്‌റ്റംബറില്‍ നടക്കേണ്ട വിവാഹത്തിനായി വായ്‌പ തരപ്പെടുത്തുന്നതിന്‌ മാതാവ്‌ പുറത്തുപോയ സമയത്താണ്‌ സംഭവം. പറഞ്ഞുറപ്പിച്ച സ്‌ത്രീധനം നല്‍കാന്‍ കഴിയില്ലെന്നതിനാലാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ പോലീസ്‌ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്‌: രുഗ്മിണി. സഹോദരന്‍: മോഹനന്‍. മുഹമ്മ പോലീസ്‌ കേസെടുത്തു.

Friday, June 4, 2010

നമ്മളെ അവര്‍ കടലില്‍ താഴ്ത്തും..!


നമ്മുടെ ദേശീയ വിമാന കമ്പനികള്‍ നമ്മെ സ്നേഹിച്ചു കൊല്ലും എന്നതിന് ഇനിയെന്ത് തെളിവ് വേണം? ആകാശത്ത് വെച്ച് അടിപിടി നടത്തിയവര്‍ ഇനിയും എന്തൊക്കെ ചെയ്യും ആവോ? ഒരു വാര്‍ത്ത നോക്കുക. വായിച്ച ശേഷം നെഞ്ചിടിപ്പ് കൂടിയെന്കില്‍ ആരെയും കുറ്റപ്പെടുത്തേണ്ട! സ്വയം സഹിച്ചാല്‍ മതി.

മേയ്‌26ന്‌ ദുബായ്‌-പുനെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ അറബിക്കടലില്‍ വീഴാതെ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്. വിമാനം ഓട്ടോമാറ്റിക്‌ സംവിധാനത്തിലിട്ട്‌ ഫസ്‌റ്റ് ഓഫീസറെ കോക്‌പിറ്റിന്റെ ചുമതലയേല്‍പിച്ച്‌ പ്രധാന പൈലറ്റ്‌ പുറത്തുപോയിരുന്നു. താഴേക്കു പതിച്ച വിമാനം നിയന്ത്രിക്കുന്നതില്‍ ഫസ്‌റ്റ് ഓഫീസര്‍ പരാജയപ്പെട്ടപ്പോള്‍ കൃത്യസമയത്തു തിരികെയെത്തി വിമാനം വീണ്ടും ഉയര്‍ത്താന്‍ പ്രധാന പൈലറ്റിനു കഴിഞ്ഞതാണു വന്‍ദുരന്തം ഒഴിവാക്കിയത്‌. വിമാനം അറബിക്കടലില്‍ പതിക്കാന്‍ രണ്ടു മിനിറ്റ്‌ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സാങ്കേതിക തകരാറുണ്ടാകാതിരിക്കാന്‍ ഭാഗ്യവും തുണയായി.
വിമാനം 37,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ്‌ ജീവനക്കാരടക്കം 118 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന്റെ ചുമതല ഫസ്‌റ്റ് ഓഫീസറെ ഏല്‍പിച്ച്‌ പ്രധാന പൈലറ്റ്‌ ടോയ്‌ലറ്റില്‍ പോയത്‌. നിയന്ത്രണം നഷ്‌ടപ്പെട്ട വിമാനം അയ്യായിരം അടിയോളം താഴേക്കു പോന്നു. മറ്റൊരു വിമാനത്തിന്റെ സഞ്ചാരപഥത്തിലേക്കു താണ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രധാന പൈലറ്റ്‌ അല്‍പം വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. മംഗലാപുരം വിമാനദുരന്തത്തിനു നാലു ദിവസത്തിനു ശേഷമായിരുന്നു ഈ സംഭവം. ടോയ്‌ലറ്റില്‍ പോയ പ്രധാന പൈലറ്റ്‌ മടങ്ങിയെത്തി കോക്‌പിറ്റ്‌ തുറക്കാനുള്ള ബട്ടണ്‍ അമര്‍ത്തിയെങ്കിലും ഫസ്‌റ്റ് ഓഫീസറില്‍നിന്നു പ്രതികരണമുണ്ടായില്ല.

അപകടം മണത്ത പ്രധാന പൈലറ്റ്‌ അടിയന്തര കോഡ്‌ ഉപയോഗിച്ച്‌ വാതില്‍ തുറന്ന്‌ അകത്തുകടക്കുകയായിരുന്നു. വിമാനം 23 ഡിഗ്രി ചരിവില്‍ അതിവേഗം താഴേക്കു പതിക്കുന്നതാണ്‌ അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞത്‌. ശബ്‌ദവേഗത്തിന്‌ അല്‍പം മാത്രം താഴെയായിരുന്നു വിമാനത്തിന്റെ വീഴ്‌ച. അതിപ്രഗത്ഭനായ പൈലറ്റ്‌ വിമാനം നിയന്ത്രണവിധേയമാക്കി മേലോട്ടുയര്‍ത്തിയതുമൂലം ദുരന്തം ഒഴിവായി. അതിവേഗത്തില്‍ താഴേക്കു പതിക്കുന്ന വിമാനം പെട്ടെന്ന്‌ ഉയര്‍ത്തുമ്പോള്‍ സാങ്കേതിക തകരാറുണ്ടാകാന്‍ സാധ്യത കൂടുതലാണെങ്കിലും പൈലറ്റിന്റെ പ്രാഗത്ഭ്യത്തിന്‌ അതിനെയും അതിജീവിക്കാന്‍ കഴിഞ്ഞു. താഴേക്കു പതിച്ച വിമാനം നിയന്ത്രിക്കാന്‍ ഫസ്‌റ്റ് ഓഫീസര്‍ക്കു കഴിയാതെപോയത്‌ എന്തുകൊണ്ടെന്നു വ്യക്‌തമായിട്ടില്ല. ഫസ്‌റ്റ് ഓഫീസര്‍മാര്‍ക്ക്‌ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ നല്‍കുന്ന പരിശീലനത്തിന്റെ മികവ്‌ ഇതോടെ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്‌. രണ്ടു പൈലറ്റുമാരെയും ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിക്കൊണ്ട്‌ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ല.