Tuesday, July 27, 2010

'കുറ്റവാളി' നിര്‍മ്മാണ ഫാക്ടറികള്‍..!


നമ്മുടെ കുട്ടികള്‍ എത്രയോ മാറിപ്പോയി! മുററത്ത് മണ്ണപ്പം ചുട്ട് കളിച്ചതും ചിരവയില്‍ പുട്ട് നിറച്ചതും കുരുത്തോല കൊണ്ട് കരവിരുതുകള്‍ സൃഷ്ട്ടിച്ചതും വെറും പഴമക്കാരുടെ ഓര്‍മ്മ മാത്രമായി. ഇന്ന് കളിക്കാന്‍ കുട്ടികള്‍ക്ക് മുറ്റം ആവശ്യമില്ല. അവര്‍ കംബ്യൂട്ടരില്‍ ഇഷ്ട്ടം പോലെ കളിക്കുന്നുണ്ട്. ഹൈ-ടെക് ജീവിതം ആഗ്രഹിക്കുന്നുണ്ട്. പാശ്ചാത്യ രീതികള്‍ അനുകരിക്കുന്നുണ്ട്. ഇതിന്‍റെയൊക്കെ ഫലമാകാം; തീരെ ചെറിയ കുഞ്ഞുങ്ങള്‍ പോലും മുതിര്‍ന്നവരേക്കാള്‍ 'സാമര്‍ത്ഥ്യം' കാട്ടുന്നു പല കാര്യങ്ങളിലും.

സമൂഹത്തില്‍ സംഭവിച്ച മാറ്റമാണ് കുട്ടികള്‍ സ്വന്തമാക്കുന്നത്. സമൂഹം എങ്ങനെയാണോ അത് തന്നെ കുട്ടികളും ശീലമാക്കുന്നു. അവര്‍ക്കിടയില്‍ മദ്യം-മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചതിന് തീര്‍ച്ചയായും മുതിര്‍ന്നവര്‍ തന്നെയാണ് ഉത്തരവാദികള്‍. സുഖ ജീവിതം സ്വപ്നം കാണുന്ന കുട്ടികള്‍ അതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗം മോഷണ 'കല'യാണ്. മക്കളിലെ നന്മയെ മാത്രമല്ല, തിന്മയെപ്പോലും പ്രോത്സാഹിപ്പിക്കുന്ന പാരെന്റ്സാണ് നമുക്കിടയിലെ മറ്റൊരു ശാപം! അവര്‍ കുറ്റവാളികളെ സൃഷ്ട്ടിക്കുന്ന ഫാക്ടറികള്‍ ആയി മാറിയോ..?
ഒരു സത്യവും ഞെട്ടിക്കാത്ത നമ്മെ നോക്കി പരിഹസിക്കുന്ന മറ്റൊരു വാര്‍ത്ത നോക്കുക.

92 കുട്ടിക്കള്ളന്‍മാര്‍!
കോഴിക്കോട്‌ ജില്ലയില്‍ മാത്രം ഈ വര്‍ഷം പിടികൂടിയ വിദ്യാര്‍ഥികളായ മോഷ്‌ടാക്കളുടെ ഞെട്ടിക്കുന്ന കണക്കാണിത്‌. കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ സാക്ഷ്യപത്രം. കുട്ടികള്‍ക്കിടയിലെ കുറ്റവാസന ഏറ്റവും കൂടുതലുള്ളതു കോഴിക്കോട്ടെന്നര്‍ഥം. കുട്ടികള്‍ ഏറ്റവുമധികം മോഷ്‌ടിക്കുന്നത്‌ ബൈക്കുകളാണെന്നതാണ്‌ മറ്റൊരു കൗതുകം. മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവയിലും ഇവര്‍ക്കു താല്‍പര്യമുണ്ട്‌.

സംസ്‌ഥാനത്ത്‌ കോഴിക്കോട്‌ കഴിഞ്ഞാല്‍ കുട്ടികള്‍ കള്ളന്മാരായുള്ള കേസുകള്‍ കൂടുതലുള്ളത്‌ എറണാകുളത്തും മലപ്പുറത്തുമാണ്‌. മോഷ്‌ടിക്കുന്ന ബൈക്കുകള്‍ 2000 രൂപമുതല്‍ 5000 രൂപയ്‌ക്കാണ്‌ വില്‍ക്കുന്നത്‌. ഇവ വാങ്ങുന്നതിനായി പ്രത്യേക റാക്കറ്റ്‌ തന്നെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ പോലിസ്‌ ഭാഷ്യം. ഉപയോഗ ശേഷം മോഷ്‌ടിച്ച വസ്‌തുക്കള്‍ ഉപേക്ഷിക്കുന്ന കള്ളന്മാരുമുണ്ട്‌. മോഷണത്തിന്റെ വ്യാപ്‌തിയോ, ദോഷമോ ഒന്നും നോക്കാതെ താല്‍ക്കാലിക സുഖത്തിനു വേണ്ടി മാത്രമാണ്‌ ഇവര്‍ മോഷ്‌ടാക്കളാകുന്നത്‌. പിടിയിലായവര്‍ക്കു പലര്‍ക്കും ചെയ്‌ത കുറ്റത്തെ ഓര്‍ത്തുള്ള പശ്‌ചാത്താപമൊന്നും ഉണ്ടാവാറില്ലെന്ന്‌ പോലീസ്‌ പറയുന്നു.

സമൂഹത്തിലെ തന്നേക്കാള്‍ പ്രായം കൂടിയവര്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങി അവര്‍. ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ്‌ടു വരെയുള്ള കുട്ടികളാണ്‌ ഇത്തരം ശ്രേണിയിലുള്ളത്‌. കേരളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ അന്യ സംസ്‌ഥാനക്കാരായ കുട്ടികളായിരുന്നു കുറ്റകൃത്യങ്ങളില്‍ മുന്നിലുള്ളതെങ്കില്‍ ഇന്നു മലയാളി കുട്ടിക്കള്ളന്‍മാര്‍ ആ സ്‌ഥാനം ഏറ്റെടുത്തു. 'കള്‍ച്ചറല്‍ ഷോക്ക്‌' എന്ന ഓമനപ്പേരില്‍ മനശാസ്‌ത്രജ്‌ഞര്‍ വിളിക്കുന്ന കുട്ടികളിലെ ഇത്തരം പ്രവണത ഭാവിയില്‍ വലിയ ദോഷങ്ങളാണുണ്ടാക്കുക. കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങള്‍ മനസിലേല്‍പ്പിക്കുന്ന ആഘാതമാണ്‌ കുട്ടി കുറ്റകൃത്യങ്ങള്‍ക്ക്‌ ഹേതുവെന്ന്‌ പ്രശസ്‌ത മനശാസ്‌ത്രജ്‌ഞനായ ഡോ. പി.എന്‍. സുരേഷ്‌ കുമാര്‍ പറയുന്നു. കുട്ടികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്‌കൂളുകളില്‍ ബോധവത്‌ക്കരണ കാമ്പയില്‍ നടത്തുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ പി. വിജയന്‍ പറഞ്ഞു.

Thursday, July 22, 2010

പൊലിസ് വെറും പുല്ലല്ല..!


നമ്മുടെ പോലീസിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ചില കാര്യങ്ങളില്‍ അവര്‍ കാണിക്കുന്ന 'ആത്മാര്‍ഥത' ആരെയും അമ്പരപ്പിക്കും. നമ്മില്‍ പലരും ഒരിക്കലെങ്കിലും അവരുടെ സ്നേഹത്തില്‍ പൊതിഞ്ഞ പെരുമാറ്റം അനുഭവിച്ചിട്ടുണ്ടാകും. ചുമ്മാ ഒന്ന് വിറപ്പിച്ചില്ലെങ്കില്‍ പിന്നെന്തു പോലീസ്! സ്ത്രീകള്‍ സിനിമയിലെ വില്ലന്മാരെ കാണുംപോലെയാണ് സാധാരണകാരന്‍ പോലീസിനെ കാണുന്നത്. മനുഷ്യത്വം മരവിച്ച ഈ വര്‍ഗ്ഗത്തെ മാറ്റിയെടുക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല!


എന്തൊക്കെ ക്രൂരതകളാണ് കേരള പോലീസിന്‍റെ കണക്ക് പുസ്തകത്തിലുള്ളത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുക. പ്രതിയെ ഉരുട്ടിക്കൊല്ലുക. അവന്‍റെമേല്‍ മൂന്നാംമുറ പ്രയോഗിക്കുക. ഓടിച്ചിട്ടു കിണറ്റിലോ ആറ്റിലോ വീഴ്ത്തുക. പ്രതിയെ പിടിക്കാന്‍ എന്ന പേരില്‍ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ദ്രോഹിക്കുക...! ഒരു നൂറു രൂപയ്ക്ക് വേണ്ടി വഴിയില്‍ തടഞ്ഞു നിര്‍ത്തി കണ്ണുരുട്ടുന്നവനാണ് നമ്മുടെ സേവനത്തിനായി നിയോഗിക്കപ്പെട്ട ഏമാന്‍മാര്‍. എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല അവരുടെ സേവന മാഹാത്മ്യങ്ങള്‍. കേരള പോലീസിന്‍റെ ആത്മാര്‍ഥതയ്ക്ക് ഒരു മികച്ച ഉദാഹരണം താഴെയുള്ള വാര്‍ത്തയില്‍ കാണാം.


പെറ്റിക്കേസ്‌ എണ്ണം തികയ്‌ക്കാനായി കുടുംബത്തെ വഴിയിലാക്കി രാത്രി ഗൃഹനാഥനെ പോലീസ്‌ പിടിച്ചുകൊണ്ടുപോയ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ എസ്‌.പി: പി.ജി. അശോക്കുമാര്‍ നിര്‍ദേശം നല്‍കി. വാഹനമോടിച്ചെന്നാരോപിച്ചാണു ജോര്‍ജിനെതിരേ പോലീസ്‌ കേസെടുത്തത്‌. ജോര്‍ജിനെ പിടിച്ചുകൊണ്ടുപോയ ശേഷം വഴിയരികില്‍ നിന്ന ഭാര്യയേയും മക്കളേയും ബന്ധുക്കളെത്തിയാണു പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചത്‌. ജോര്‍ജിനെ മെഡിക്കല്‍ പരിശോധനയ്‌ക്കു കോണ്ടുപോയപ്പോള്‍ മണിക്കൂറുകളോളം ഭാര്യക്കും മക്കള്‍ക്കും പാതിരാത്രി വൈദ്യുതി വെളിച്ചംപോലുമില്ലാത്ത സ്‌റ്റേഷനില്‍ കാത്തിരിക്കേണ്ടിവന്നു.
ജോര്‍ജ്‌ മദ്യപിച്ചെന്നു സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ പാമ്പാടി താലൂക്ക്‌ ആശുപത്രിയിലെ ഡോ. രാജു, താന്‍ പോലീസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മദ്യപിച്ചെന്നു സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയായിരുന്നെന്നു വെളിപ്പെടുത്തി. ഒരുദിവസം സാധാരണ അഞ്ചുപേരെയെങ്കിലും പെറ്റിക്കേസെടുക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട്‌ ആശുപത്രിയില്‍ കൊണ്ടുവരും. റിപ്പോര്‍ട്ട്‌ പോലീസ്‌ എഴുതിക്കൊണ്ടുവരുകയാണു പതിവ്‌. അതില്‍ ഒപ്പിടുക മാത്രമാണു ചെയ്യാറുള്ളത്‌. ജോര്‍ജ്‌ മദ്യപിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട്‌ നല്‍കിയാല്‍ മതിയെന്നു പോലീസ്‌ പറഞ്ഞതനുസരിച്ചാണു ചെയ്‌തത്‌.
റിപ്പോര്‍ട്ട്‌ നല്‍കിക്കഴിഞ്ഞപ്പോഴാണു ജോര്‍ജ്‌ രക്‌തപരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ടത്‌. അതു ചെവിക്കൊള്ളാതെ പോലീസ്‌ റിപ്പോര്‍ട്ടുമായി പോകുകയായിരുന്നെന്നും ഡോക്‌ടര്‍ പറഞ്ഞു. ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെ തിങ്കളാഴ്‌ച രാത്രിയാണു ജോര്‍ജിനും കുടുംബത്തിനും പള്ളിക്കത്തോട്‌ പോലീസില്‍നിന്നു ദുരനുഭവമുണ്ടായത്‌. ജോര്‍ജ്‌ മദ്യപിച്ചിരുന്നെന്നു വരുത്തിത്തീര്‍ക്കാന്‍ സാക്ഷികളെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്‌.

Tuesday, July 13, 2010

ധൈര്യമുണ്ടോ, NDFനെ നിരോധിക്കാന്‍..?


നേതൃത്വം സുതാര്യമെന്ന്‌ അവകാശപ്പെടുമ്പോഴും ദുരൂഹത നിറഞ്ഞ വഴികളിലൂടെയായിരുന്നു എന്‍.ഡി.എഫും പിന്നീട്‌ രൂപം മാറിയ പോപ്പുലര്‍ ഫ്രണ്ടും സഞ്ചരിച്ചുകൊണ്ടിരുന്നതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പ്രതിരോധമാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അപ്പോള്‍ കൈയില്‍ കിട്ടുന്നതെന്തും ആയുധമായിരിക്കുമെന്നുമുളള നേതാക്കളുടെ വാക്കുകളും പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കി.

ഇസ്ലാം അനുശാസിക്കുന്ന ജീവിതരീതിയില്‍നിന്നു വ്യതിചലിച്ചുകൊണ്ടു ജീവിക്കുന്നവര്‍ക്കെതിരേ ശക്‌തമായ നിലപാടുകള്‍ എടുത്തു രംഗത്തു വന്നപ്പോഴാണ്‌ പലരും ഈ സംഘടനയെ ശ്രദ്ധിക്കുന്നത്‌. മലപ്പുറത്തും മഞ്ചേരിയിലും മറ്റും ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ചിലര്‍ക്കു നേരേ ഉണ്ടായി. എന്നാല്‍ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്ത്‌ ഒരു മുസ്ലീം വനിത ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന കിംവദന്തിയും തുടര്‍ന്നു സി.പി.എം. പ്രവര്‍ത്തകന്‍ വിനു കൊല്ലപ്പെകുകയും ചെയ്‌തതോടെയാണ്‌ എന്‍.ഡി.എഫ്‌. എന്ന സംഘടനയുടെ ഇടപെടല്‍ കേരള സമൂഹത്തിനു പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടത്‌.
മുസ്ലീം ലീഗിന്റെ കോട്ട തകര്‍ക്കാന്‍ ഏതടവും പയറ്റാനിറങ്ങിയ സി.പി.എമ്മിന്‌ നല്ല ഒരു ഏണിപ്പടിയായി എന്‍.ഡി.എഫ്‌. സി.പി.എം. തങ്ങളുടെ നേട്ടത്തിനായി ഇങ്ങോടു ചാരിയ ഏണിയിലൂടെ കയറി അതിലും വലിയ നേട്ടമുണ്ടാക്കാന്‍ എന്‍.ഡി.എഫിനായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത്‌ പുന്നാട്‌ ഒരു എന്‍.ഡി.എഫ്‌. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ആ വീട്‌ സന്ദര്‍ശിക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തയാറായതു പിന്നെ വര്‍ഷങ്ങളോളം നീണ്ടുനിന്ന സി.പി.എം-എന്‍.ഡി.എഫ്‌. ബന്ധത്തെ ഊട്ടിയുറപ്പിച്ചു. എന്‍.ഡി.എഫിനെ തോളിലേറ്റി തങ്ങളെ കായികമായി നേരിടുന്ന ആര്‍.എസ്‌.എസിനേയും ആശയപരമായി നേരിടുന്ന ലീഗിനേയും ഒതുക്കാമെന്നായിരുന്നു സി.പി.എം. കരുതിയിരുന്നത്‌.

എന്നാല്‍ എന്‍.ഡി.എഫിന്റെ വര്‍ഗീയമുഖത്തിനു പിന്നിലെ വിപത്തു തിരിച്ചറിഞ്ഞ സി.പി.എമ്മിനു വൈകിയെങ്കിലും നിലപാടു തിരുത്തേണ്ടി വന്നു. തുടര്‍ന്നു കണ്ണൂര്‍ ഉള്‍പ്പെടെയുളള ജില്ലകളില്‍ എന്‍.ഡി.എഫ്‌. സി.പി.എമ്മിന്റെ ബദ്ധശത്രുവായി. എന്‍.ഡി.എഫ്‌.-സി.പി.എം.സംഘര്‍ഷത്തില്‍ 16 സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണു സി.പി.എം. നേതൃത്വം പറയുന്നത്‌. തലശേരിയിലെ ഫസല്‍ ഉള്‍പ്പെടെയുളള എന്‍.ഡി.എഫ്‌. പ്രവര്‍ത്തകരും മറുപക്ഷത്തും കൊല്ലപ്പെട്ടവരുടെ നിരയിലുണ്ട്‌. മുസ്ലിം ലീഗിലെ ചില നേതാക്കള്‍ എന്‍.ഡി.എഫിനെ സഹായിക്കുന്നുവെന്ന ആ ആരോപണം ലീഗിനുളളില്‍തന്നെയും ഉയര്‍ന്നുവന്നു. എന്‍.ഡി.എഫിന്റെ സഹായം ഒളിഞ്ഞും തെളിഞ്ഞും യു.ഡി.എഫിനും പലപ്പോഴും കിട്ടിയിരുന്നുവെന്നതും വസ്‌തുതയാണ്‌.

കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ സ്‌കൂളുകളിലും കോളജുകളിലും മറ്റും മുസ്ലിം പെണ്‍കുട്ടികളുടെ കൂടെ കൂള്‍ബാറിലും സിനിമാ തിയേറ്റുകളിലും കയറിയ അന്യമതസ്‌ഥരായ യുവാക്കള്‍ ആക്രമിക്കപ്പെട്ടപ്പോഴും പ്രതിസ്‌ഥാനത്ത്‌ എന്‍.ഡി.എഫിനെ നിര്‍ത്തി. ഒരു മുസ്ലിം സ്‌ത്രീക്കൊപ്പം കഴിഞ്ഞിരുന്ന തയ്യിലിലെ വിനോദ്‌ കൊല്ലപ്പെട്ട സംഭവത്തിലും ആരോപണം നീണ്ടിരിക്കുന്നത്‌ എന്‍.ഡി.എഫിലേക്കു തന്നെയാണ്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൈപ്പ്‌ ബോംബുകളും ബോംബു ശേഖരങ്ങളും കണ്ടെടുത്തപ്പോഴും അന്വേഷണം നീണ്ടത്‌ എന്‍.ഡി.എഫിലേക്കായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്‌ 93ല്‍ എന്‍.ഡി.എഫിന്‌ ഒരു സംഘടനാ രൂപം നല്‍കികൊണ്ടു രംഗത്തു വരുന്നത്‌. ജമാ അത്തെയുടെ നിലപാടുകള്‍ക്കു തീവ്രതപോരെന്ന അഭിപ്രായം സംഘടനയിലെ ഒരു വിഭാഗം ഉയര്‍ത്തിയതും 30 വയസുകഴിഞ്ഞാല്‍ സിമിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാലുമാണ്‌ എന്‍.ഡി.എഫിന്റെ പിറവിക്കു വേഗം കൂട്ടിയത്‌. പിറവിയെടുത്ത്‌ ഒരു വര്‍ഷത്തിനുളളില്‍ തന്നെ സംഘടന മറ്റു പ്രസ്‌ഥാനങ്ങള്‍ക്കു അമ്പരപ്പുളവാക്കുന്ന വളര്‍ച്ചയാണു കാഴ്‌ചവച്ചത്‌. ആയിരക്കണക്കണക്കിനു മുസ്ലീം ചെറുപ്പക്കാര്‍ സംഘടനയുടെ സജീവാംഗങ്ങളായി. കഠിന പരിശീലനങ്ങളായിരുന്നു ഇവര്‍ക്ക്‌ കിട്ടിയിരുന്നത്‌. ആരോഗ്യമുളള ശരീരത്തിലൂടെയേ ആരോഗ്യമുളള മനസും അതുവഴി കരുത്തുറ്റ ഒരു ജനതയെയും വളര്‍ത്താനാവൂവെന്നാണു നേതൃത്വം അവകാശപ്പെടുന്നതെങ്കിലും എന്‍.ഡി.എഫിന്റെ കരുത്തിനേയും ആശങ്കയോടെയാണു സമൂഹം കണ്ടത്‌.

കോട്ടക്കല്‍ പോലീസ്‌ സ്‌റ്റേഷന്‍ അക്രമം ഉണ്ടായപ്പോള്‍ അധികൃതരും ആ കരുത്തു തിരിച്ചറിഞ്ഞു.ആരോപണങ്ങളും പുകമറയും കൂടിവന്നപ്പോള്‍ സംഘടന മുഖം മിനുക്കി, തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും ചില സംഘടനകളുമായി കൂടിച്ചേര്‍ന്നു എന്‍.ഡി.എഫ്‌. പോപ്പുലര്‍ ഫ്രണ്ടായി. ചുരുങ്ങിയ കാലം കൊണ്ടു പോപ്പുലര്‍ ഫ്രണ്ട്‌ സോഷ്യലിസ്‌റ്റ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയായും രൂപം പ്രാപിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുമിറങ്ങി. സംഘടനയുടെ രൂപം മാറിമറിഞ്ഞുകൊണ്ടിരിക്കുമ്പോഴും നേതൃത്വങ്ങളില്‍ ഇളക്കി പ്രതിഷ്‌ഠമാത്രമായിരുന്നു നടന്നിരുന്നത്‌. ആരോപണങ്ങള്‍ പലതും എന്‍.ഡി.എഫിനും പോപ്പുലര്‍ ഫ്രണ്ടിനും നേരേ നീണ്ടുവെങ്കിലും ഇതൊന്നും കോടതിയില്‍ തെളിയിക്കാന്‍ പോലീസിനായില്ലെന്നതാണ്‌ ഏറ്റവും വലിയ തുറുപ്പു ചീട്ട്‌.

ഒരു ദശാബ്‌ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തങ്ങള്‍ക്കു മേല്‍ ഇതുവരെ രാജ്യദ്രോഹപരമായ ഒരു കേസുപോലും രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലെന്നും അവകാശപ്പെട്ടിരുന്ന സംഘടനാ നേതൃത്വത്തിന്റെ വാദത്തിനാണു മൂവാറ്റുപുഴ സംഭവം തിരിച്ചടിയാകുന്നത്‌. മൂവാറ്റുപുഴയിലെ അധ്യാപകന്‍ പ്രഫ.ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംവത്തെത്തുടര്‍ന്നുളള അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നേതാവ്‌ ആലുവ സ്വദേശി കുഞ്ഞുമോനെതിരേ പോലീസ്‌ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്‌. ഇയാളുടെ വസതിയില്‍നിന്നും വാഹനത്തില്‍നിന്നും പ്രകോപനപരമായ സി ഡികളും ലഘുലേഖകളും പിടിച്ചെടുത്തതിനാണു കേസ്‌. ഈ സാഹചര്യത്തിലാണു പോപ്പുലര്‍ ഫ്രണ്ടിനെതിരേയുളള തെളിവുശേഖരണവുമായി പോലീസും അധികൃതരും വീണ്ടും എത്തിയിരിക്കുന്നത്‌.

ഏത്‌ അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നു പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വവും വ്യക്‌തമാക്കിയിട്ടുണ്ട്‌. ആര്‍ക്കു മുമ്പിലും അടച്ചിടുന്നില്ല കോഴിക്കോട്ടെ രാജാജി റോഡിലെ സംസ്‌ഥാന കമ്മിറ്റി ഓഫീസ്‌ എന്നു നേതൃത്വം വ്യക്‌തമാക്കുന്നു. തങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്ന ആശയത്തിനു പ്രചാരമേറുമ്പോള്‍ ഉണ്ടാകുന്ന ജനപിന്തുണയില്‍ വിളറിപിടിച്ചവരാണ്‌ ആരോപണങ്ങള്‍ക്കും ഗൂഢനീക്കങ്ങള്‍ക്കും പിന്നിലെന്നാണു പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ പറയുന്നത്‌.

നിങ്ങളുടെ ഓഫീസ് കെട്ടിടം തുറന്നു വെച്ചത് കൊണ്ട് തീരുന്നതല്ല കേരളത്തിലെ പ്രശ്നങ്ങള്‍. അത് അടച്ചതുകൊണ്ടും തീരുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നമ്മുടെ നാട് കത്തിക്കാന്‍ മാത്രമുള്ള ദുഷ്ട്ട മനസ്സുകളെ നിങ്ങളും നിങ്ങലെപോലുള്ള ഭീകര സംഘടനകളും വാര്‍ത്തെടുത്തിട്ടുണ്ട്. ഇസ്ലാം എന്നല്ല ഒരു പ്രത്യയശാസ്ത്രവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ നമ്മുടെ ചില രാഷ്ട്രീയ-വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഇത്തരം ദുഷ്ട്ടന്മാരെ വേണം. കൊല്ലാനും കൊല്ലിക്കാനും നല്ല മനസ്സുകള്‍ തയ്യാറാവില്ലല്ലോ!

Friday, July 9, 2010

കേരളത്തില്‍ തീ പടരുമ്പോള്‍..!

സ്നേഹവും സാഹോദര്യവും നിലനിന്നിരുന്നു അല്പം മുന്‍പ് വരെ. ഇന്നതെല്ലാം നമ്മെ വിട്ടു പോവുകയാണോ? ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍/കാണുമ്പോള്‍ ജീവിക്കുന്നത് കേരളത്തില്‍ തന്നെയാണോ എന്ന് ചിന്തിച്ചു പോകുന്നു. ആഭ്യന്തര കലാപം വാഴുന്ന രാജ്യങ്ങളില്‍ നിന്നായിരുന്നു ഇത്തരം ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ നാം കേട്ടതെങ്കില്‍ ഇപ്പോള്‍ നമ്മുടെ സ്വന്തം നാട്ടില്‍ നിന്നും തീവ്ര/ഭീകര വാര്‍ത്തകള്‍ നമ്മെ അലോസരപ്പെടുത്തുന്നു!
ഇത്തരം ആസൂത്രിത കലാപങ്ങള്‍ സംഘടിപ്പിക്കുന്നവരെ കണ്ടെത്തി തൂക്കിലേറ്റാനുള്ള സംവിധാനം ഉണ്ടാകണം. മുഖം നോക്കാതെ നിയമപാലനം നടത്തണം. നമ്മുടെ നാടിനെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്. നഷ്ട്ടപ്പെട്ട സ്നേഹവും സാഹോദര്യവും തിരിച്ചു പിടിക്കാന്‍ നമുക്ക് കഴിയട്ടെ.

(ഒരു വാര്‍ത്ത ശ്രദ്ധിക്കുക)

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട്‌ നേതാവും സ്വര്‍ണ്ണ വ്യാപാരിയുമായി ആയുബിന്റെ വീട്ടില്‍ നിന്നും ഇന്നലെ പിടിച്ചെടുത്ത തോക്ക്‌ വാഗമണ്‍ സിമി പരിശീലന ക്യാംപില്‍ ഉപയോഗിച്ചതാണെന്ന്‌ സംശയം. എയര്‍ഗണ്‍ ആണ്‌ പിടിച്ചെടുത്തതെന്നാണ്‌ ഇന്നലെ പോലീസ്‌ പറഞ്ഞത്‌. എന്നാല്‍ വിശദ പരിശോധനയില്‍ റൈഫിളാണ്‌ പിടിച്ചെടുത്തതെന്ന്‌ വ്യക്‌തമായി.

ഇത്‌ സിമി ക്യാംപില്‍ ഉപയോഗിച്ചതാണെന്നും പോലീസിന്‌ സംശയം ബലപ്പെട്ടു. ഇതേ തുടര്‍ന്ന്‌ തോക്ക്‌ ഒത്തുനോക്കാനും പോലീസ്‌ തീരുമാനിച്ചു. തോക്ക് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. തോക്ക് കണ്ടെത്തിയതിനേ തുടര്‍ന്ന്‌ ആയൂബിനെതിരെ ആയുധ നിരോധന നിയമപ്രകാരം കേസെടുത്തു. ആയൂബി​െ​ന്റ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റും നിരവധി സിം കാര്‍ഡും പിടിച്ചെടുത്തു. ആയൂബിന് പ്രീഡിഗ്രി വരെ മാത്രമാണ് വിദ്യാഭ്യാസം.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സംഘടിപ്പിച്ചതാണ് സിംകാര്‍ഡുകള്‍. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളുമായി ആയുബും മന്‍സൂറും കുഞ്ഞുമോനും ബന്ധപ്പെട്ടിരുന്നുവെന്നും പ്രതികള്‍ക്ക്‌ ആവശ്യമായ സഹായം ഇവര്‍ നല്‍കിയിരുന്നുവെന്നും പോലീസിന്‌ വിവരം ലഭിച്ചതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇവരുടെ വീടുകളില്‍ പോലീസ്‌ റെയ്‌ഡ് നടത്തിയത്‌.
ഇവര്‍ മൂന്നു പേരും ഇപ്പോള്‍ ഒളിവിലാണ്.

Saturday, June 26, 2010

നമുക്ക് മരിച്ചു മരിച്ചു ജീവിക്കാം...!



ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് തിന്നുന്നവരാണ് മലയാളികള്‍. ഡോക്ടര്‍ മരുന്നിനു എഴുതിയില്ലെങ്കില്‍ അദ്ദേഹത്തെ ചീത്ത വിളിക്കാന്‍ പോലും മടിക്കാത്തവര്‍. വര്‍ഷംപ്രതി എത്ര മരുന്നുകളാണ് നാം അകത്താക്കുന്നത്! ഇന്ത്യയിലെ മരുന്ന് കമ്പനികളില്‍ പലതും അടച്ചു പൂട്ടിയതാണെന്നു നമ്മള്‍ അറിയുന്നില്ല. നിരോധിത മരുന്നുകളില്‍ ചിലതൊക്കെ ഇപ്പോഴും ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കാര്യവും നാം മറക്കുന്നു. എത്ര നിസ്സാരമായ അസുഖത്തിന് പോലും മരുന്നും ടെസ്റ്റും കുറിക്കുന്ന ഡോക്ടര്‍മാരുടെ സ്വന്തം നാടാണ് കേരളം. അവര്‍ക്കാവശ്യമുള്ളത് മരുന്ന് കമ്പനിക്കാര്‍ നല്‍കും!

സര്‍ക്കാര്‍ കാര്യങ്ങളിലെ അനാസ്ഥ സൃഷ്ട്ടിക്കുന്ന ദുരന്തങ്ങള്‍ ജനങ്ങളെ പിടികൂടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിലൊന്ന് കാലഹരണപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്ത് കാലാകാലം രോഗിയാക്കുന്ന /പച്ചക്ക് കൊല്ലുന്ന രീതിയാണ്. കോഴിക്കോട് നിന്നുള്ള ഒരു വാര്‍ത്ത നമ്മുടെ കണ്ണ് തുറക്കുമോ?

കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ജനിച്ച പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ കുത്തിവച്ച ടി.ബി. നിര്‍ണയിക്കുന്നതിനുള്ള മരുന്നായ 'മാന്‍ഡക്‌സ' കാലാവധി കഴിഞ്ഞതാണെന്നാണ്‌ ആരോപണമുയര്‍ന്നിരിക്കുന്നത്‌. നാലു മാസത്തിനിടെ മൂവായിരത്തോളം കുഞ്ഞുങ്ങള്‍ക്ക്‌ ഈ മരുന്ന്‌ കുത്തിവച്ചിട്ടുണ്ട്‌. 2010 ജനുവരിയില്‍ ഉപയോഗശൂന്യമായ ഇവ നാലു മാസത്തോളം വിതരണം ചെയ്‌തുവെന്നാണു വ്യക്‌തമാകുന്നത്‌. വിവരം പുറത്തായതോടെ ബാക്കിവന്ന മരുന്നുകള്‍ അധികൃതര്‍ കൂട്ടത്തോടെ നശിപ്പിക്കുകയായിരുന്നു.

മാന്‍ഡക്‌സ് കാലാവധിക്കു ശേഷം ഉപയോഗിച്ചാല്‍ കുട്ടികളില്‍ ടിബിയുണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്‌തേക്കാം. തുടര്‍ച്ചയായി ഉണ്ടാകുന്ന പനിയോടെയായിരിക്കും തുടക്കം. കുട്ടികളുടെ ശരീരം ശോഷിച്ചുവരുന്നതും ഈ മരുന്നിന്റെ അനാവശ്യ ഉപയോഗം മൂലമാണ്‌. മാന്‍ഡക്‌സ് തൊലിയിലേക്കു കുത്തിവയ്‌ക്കുതിനാല്‍ ത്വക്‌ സംബന്ധമായ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്‌. 2009 ആദ്യവാരം സംഭരിച്ച ഈ മരുന്നുകള്‍ കാലാവധി കഴിഞ്ഞിട്ടും ഉപയോഗിച്ചത്‌ ജീവനക്കാരുടെ ഒത്താശയോടെയാണെന്നും ആരോപണമുണ്ട്‌.

കാലാവധി കഴിഞ്ഞ മരുന്നാണു കുത്തിവച്ചതെന്ന വിവരം പുറത്തറിഞ്ഞതോടെ കുട്ടികളുടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്‌. ഗര്‍ഭനിര്‍ണയത്തിനുള്ള കാര്‍ഡുകളും കാലാവധി കഴിഞ്ഞതാണു വിതരണം ചെയ്‌തുകൊണ്ടിരുതെന്നും ആരോപണമുണ്ട്‌. ഇത്തരം കാര്‍ഡുകളിലൂടെയുള്ള പരിശോധനാഫലം വിപരീതമാവാന്‍ സാധ്യതയുണ്ട്‌. ബാക്കിവന്ന ഈ മരുന്നുകളും അധികൃതര്‍ നശിപ്പിക്കുകയായിരുന്നു.

Thursday, June 17, 2010

അമ്മേ മാപ്പ്; അമ്മയെ ഞാന്‍ കൊല്ലട്ടെ....



ഒമ്പത് മാസം ചുമന്നുനടന്നു ഒടുവില്‍ മരണവേദന സഹിച്ചു പ്രസവിച്ചു, പിന്നെയും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സുരക്ഷിതമായി സംരക്ഷിച്ചു വളര്‍ത്തി വലുതാക്കുന്ന സ്വന്തം അമ്മയ്ക്ക് നല്‍കാന്‍ എന്തുണ്ട് നമ്മുടെ കയ്യില്‍? അവരെ സ്നേഹിക്കാനോ സംരക്ഷിക്കാനോ അവര്‍ക്ക് കൃത്യമായി ചിലവിനു കൊടുക്കാനോ നമുക്ക് കഴിയുന്നില്ല. സാരമില്ല. പക്ഷെ അവരെ പച്ചക്ക് കൊല്ലാതിരുന്നുകൂടെ? നാം ശരിക്കും മൃഗങ്ങളായോ? അതോ മൃഗങ്ങള്‍ ചെയ്യാത്തതും നാം ചെയ്യാന്‍ തുടങ്ങിയോ?
(ഇതാ കരള്‍ പിളര്‍ക്കുന്ന ഒരു വാര്‍ത്ത‍...!)

കൊടുങ്ങല്ലൂര്‍ മേത്തല ആനാപ്പുഴയില്‍ പണിക്കശേരി കുമാരന്റെ ഭാര്യ ചന്ദ്രമതി (85) യെയാണ്‌ മകന്‍ തമ്പി എന്ന്‌ വിളിക്കുന്ന സതീഷ്‌കുമാര്‍ (55) കഴുത്തുഞെരിച്ച്‌ കൊന്നത്‌. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
മദ്യപിച്ച്‌ സ്‌ഥിരമായി വീട്ടില്‍ എത്തുന്ന തമ്പി രോഗിയായ അമ്മയെ പണം ചോദിച്ച്‌ മര്‍ദിക്കുക പതിവായിരുന്നു. പലപ്പോഴും മര്‍ദ്ദനത്തില്‍ പരുക്കേറ്റ ചന്ദ്രമതിയെ ഇയാള്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി കൊണ്ടുപോവാറുണ്ട്‌. ആശുപത്രിയില്‍ ചന്ദ്രമതിയെ പ്രവേശിപ്പിക്കുമ്പോള്‍ പല കാരണങ്ങളാണ്‌ അധികൃതരോട്‌ ഇയാള്‍ പറഞ്ഞിരുന്നത്‌. ചൊവ്വാഴ്‌ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദിച്ച്‌ അവശയാക്കിയിരുന്നു.
ഇന്നലെ പുലര്‍ച്ചെക്കും മര്‍ദ്ദനം തുടര്‍ന്ന തമ്പി ഉച്ചയോടെ മദ്യപിച്ച്‌ വീട്ടിലെത്തി, കിടക്കുകയായിരുന്ന ചന്ദ്രമതിയെ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച തമ്പിയുടെ ഭാര്യ മണിയെ ഇയാള്‍ മര്‍ദിച്ചു. തുടര്‍ന്ന്‌ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്നാണ്‌ തമ്പിയെ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

Friday, June 11, 2010

നട്ടെല്ല് നശിച്ച ആണുങ്ങള്‍...!


നമ്മുടെ നാടിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിപത്താണ് സ്ത്രീധനം. ജോലിയോ കൂലിയോ ഇല്ലാത്തവന്‍ പോലും ചോദിക്കുന്നത് ലക്ഷങ്ങളാണ്. മുന്‍പൊക്കെ സ്ത്രീധനം കൊടുക്കാന്‍ ഇല്ലാതെ രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകളായിരുന്നുവെങ്കില്‍ ഇന്ന് ഈ ഭീകര സത്വം നിഷ്കളങ്കയായ പെണ്‍കുട്ടികളെയും കൊല്ലാന്‍ തുടങ്ങിയിരിക്കുന്നു! പണവും പണ്ടവും ചോദിച്ചു വാങ്ങുന്നവര്‍ ഓര്‍ക്കുക, നാളെ നിങ്ങളും ഒരു രക്ഷിതാവ് ആകേണ്ടവനാണ്. സമൂഹം ഒറ്റക്കെട്ടായി ഈ വിപത്തിനെ എതിര്‍ക്കണം. നമ്മുടെ നാട്ടില്‍ നിന്നും ഈ ദുരാചാരത്തെ വലിച്ചെറിയണം. അല്ലെങ്കില്‍ ഇനിയും ഇതുപോലെ നമ്മുടെ സഹോദരിമാര്‍ കൊല്ലപ്പെടും! (ഈ വാര്‍ത്ത നമ്മുടെ കണ്ണു തുറപ്പിക്കുമോ?)

മാരാരിക്കുളത്ത് വിവാഹം നിശ്‌ചയിച്ച യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത്‌ മൂന്നാംവാര്‍ഡ്‌ മുട്ടത്തിപ്പറമ്പ്‌ സുഭാഷ്‌കവലയ്‌ക്കു സമീപം മുല്ലശേരിവീട്ടില്‍ പരേതനായ ഗോവിന്ദന്റെ മകള്‍ സിന്ധു (35) വിനെയാണ്‌ ഇന്നലെ ഉച്ചയ്‌ക്ക് 12.30-ഓടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌. സെപ്‌റ്റംബറില്‍ നടക്കേണ്ട വിവാഹത്തിനായി വായ്‌പ തരപ്പെടുത്തുന്നതിന്‌ മാതാവ്‌ പുറത്തുപോയ സമയത്താണ്‌ സംഭവം. പറഞ്ഞുറപ്പിച്ച സ്‌ത്രീധനം നല്‍കാന്‍ കഴിയില്ലെന്നതിനാലാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ പോലീസ്‌ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്‌: രുഗ്മിണി. സഹോദരന്‍: മോഹനന്‍. മുഹമ്മ പോലീസ്‌ കേസെടുത്തു.

Friday, June 4, 2010

നമ്മളെ അവര്‍ കടലില്‍ താഴ്ത്തും..!


നമ്മുടെ ദേശീയ വിമാന കമ്പനികള്‍ നമ്മെ സ്നേഹിച്ചു കൊല്ലും എന്നതിന് ഇനിയെന്ത് തെളിവ് വേണം? ആകാശത്ത് വെച്ച് അടിപിടി നടത്തിയവര്‍ ഇനിയും എന്തൊക്കെ ചെയ്യും ആവോ? ഒരു വാര്‍ത്ത നോക്കുക. വായിച്ച ശേഷം നെഞ്ചിടിപ്പ് കൂടിയെന്കില്‍ ആരെയും കുറ്റപ്പെടുത്തേണ്ട! സ്വയം സഹിച്ചാല്‍ മതി.

മേയ്‌26ന്‌ ദുബായ്‌-പുനെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ അറബിക്കടലില്‍ വീഴാതെ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്. വിമാനം ഓട്ടോമാറ്റിക്‌ സംവിധാനത്തിലിട്ട്‌ ഫസ്‌റ്റ് ഓഫീസറെ കോക്‌പിറ്റിന്റെ ചുമതലയേല്‍പിച്ച്‌ പ്രധാന പൈലറ്റ്‌ പുറത്തുപോയിരുന്നു. താഴേക്കു പതിച്ച വിമാനം നിയന്ത്രിക്കുന്നതില്‍ ഫസ്‌റ്റ് ഓഫീസര്‍ പരാജയപ്പെട്ടപ്പോള്‍ കൃത്യസമയത്തു തിരികെയെത്തി വിമാനം വീണ്ടും ഉയര്‍ത്താന്‍ പ്രധാന പൈലറ്റിനു കഴിഞ്ഞതാണു വന്‍ദുരന്തം ഒഴിവാക്കിയത്‌. വിമാനം അറബിക്കടലില്‍ പതിക്കാന്‍ രണ്ടു മിനിറ്റ്‌ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സാങ്കേതിക തകരാറുണ്ടാകാതിരിക്കാന്‍ ഭാഗ്യവും തുണയായി.
വിമാനം 37,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ്‌ ജീവനക്കാരടക്കം 118 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന്റെ ചുമതല ഫസ്‌റ്റ് ഓഫീസറെ ഏല്‍പിച്ച്‌ പ്രധാന പൈലറ്റ്‌ ടോയ്‌ലറ്റില്‍ പോയത്‌. നിയന്ത്രണം നഷ്‌ടപ്പെട്ട വിമാനം അയ്യായിരം അടിയോളം താഴേക്കു പോന്നു. മറ്റൊരു വിമാനത്തിന്റെ സഞ്ചാരപഥത്തിലേക്കു താണ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രധാന പൈലറ്റ്‌ അല്‍പം വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. മംഗലാപുരം വിമാനദുരന്തത്തിനു നാലു ദിവസത്തിനു ശേഷമായിരുന്നു ഈ സംഭവം. ടോയ്‌ലറ്റില്‍ പോയ പ്രധാന പൈലറ്റ്‌ മടങ്ങിയെത്തി കോക്‌പിറ്റ്‌ തുറക്കാനുള്ള ബട്ടണ്‍ അമര്‍ത്തിയെങ്കിലും ഫസ്‌റ്റ് ഓഫീസറില്‍നിന്നു പ്രതികരണമുണ്ടായില്ല.

അപകടം മണത്ത പ്രധാന പൈലറ്റ്‌ അടിയന്തര കോഡ്‌ ഉപയോഗിച്ച്‌ വാതില്‍ തുറന്ന്‌ അകത്തുകടക്കുകയായിരുന്നു. വിമാനം 23 ഡിഗ്രി ചരിവില്‍ അതിവേഗം താഴേക്കു പതിക്കുന്നതാണ്‌ അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞത്‌. ശബ്‌ദവേഗത്തിന്‌ അല്‍പം മാത്രം താഴെയായിരുന്നു വിമാനത്തിന്റെ വീഴ്‌ച. അതിപ്രഗത്ഭനായ പൈലറ്റ്‌ വിമാനം നിയന്ത്രണവിധേയമാക്കി മേലോട്ടുയര്‍ത്തിയതുമൂലം ദുരന്തം ഒഴിവായി. അതിവേഗത്തില്‍ താഴേക്കു പതിക്കുന്ന വിമാനം പെട്ടെന്ന്‌ ഉയര്‍ത്തുമ്പോള്‍ സാങ്കേതിക തകരാറുണ്ടാകാന്‍ സാധ്യത കൂടുതലാണെങ്കിലും പൈലറ്റിന്റെ പ്രാഗത്ഭ്യത്തിന്‌ അതിനെയും അതിജീവിക്കാന്‍ കഴിഞ്ഞു. താഴേക്കു പതിച്ച വിമാനം നിയന്ത്രിക്കാന്‍ ഫസ്‌റ്റ് ഓഫീസര്‍ക്കു കഴിയാതെപോയത്‌ എന്തുകൊണ്ടെന്നു വ്യക്‌തമായിട്ടില്ല. ഫസ്‌റ്റ് ഓഫീസര്‍മാര്‍ക്ക്‌ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ നല്‍കുന്ന പരിശീലനത്തിന്റെ മികവ്‌ ഇതോടെ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്‌. രണ്ടു പൈലറ്റുമാരെയും ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിക്കൊണ്ട്‌ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്‌ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ല.

Sunday, May 23, 2010

പ്രബുദ്ധ പീഡനം, പെണ്ണിനെതിരേ...!



നാള്‍ക്കുനാള്‍ മരവിക്കുകയാണോ നമ്മുടെ മനസാക്ഷി? നമുക്കുള്ളിലെ മനുഷ്യത്വം നഷ്ട്ടപ്പെടുത്തി നാം സ്വന്തമാക്കുന്നത് മൃഗീയതയാണോ? കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ നാട്ടില്‍ നിന്നുള്ള ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഈ ചോദ്യങ്ങളിലേക്കാണ്. അന്യരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കാനാണ് നമുക്കിഷ്ട്ടം. വഴിവക്കില്‍ ഒരാളെ സഹായിക്കുമ്പോള്‍ പോലും അതിലെന്തു ലാഭം കിട്ടുമെന്ന് ചിന്തിക്കാന്‍ മലയാളി പഠിച്ചിരിക്കുന്നു.!
പണ്ടൊക്കെ സഹായമനസ്ഥിതി ഉണ്ടായിരുന്നു മലയാളിക്ക്. എവിടെയെങ്കിലും ഒരാള്‍ വീണുകിടപ്പുണ്ടെന്നു അറിഞ്ഞാല്‍ ഓടിയെത്തി സാഹചര്യം ആവശ്യപ്പെടുന്ന സഹായവും ചെയ്തേ അവന്‍ പിന്‍വാങ്ങിയിരുന്നുള്ളൂ. പതിയെപതിയെ നമ്മള്‍ വിഷമിക്കുന്നവന്‍റെ വിഹ്വലതകളില്‍ സന്തോഷിക്കുന്ന 'വിശാലമനസ്ക്ക'രായി. 'അവനതുവേണം' എന്ന് ചിന്തിക്കാന്‍ മാത്രം ശീലിച്ച മനസ്സും നമ്മള്‍ സ്വന്തമാക്കി. ഇന്നിപ്പോള്‍ ചോരയില്‍ കുതിര്‍ന്ന സ്ത്രീയെ പോലും വെറുതെ വിടാന്‍ മലയാളി ഒരുക്കമല്ല.

ഓര്‍ക്കുക, ഇത് ആദ്യത്തെ സംഭവമല്ല. തീപൊള്ളലേറ്റു കത്തിക്കരിഞ്ഞ ഒരു യുവതിയെ ലൈംഗികപീഡനം നടത്തിയത് കോഴിക്കോട് മെഡിക്കല്‍കോളേജിലെ ഒരു സ്റ്റാഫാണ്. അന്ന് ആന്ദ്രയിലെ ഒരു ഐപീയെസ്സ് ഓഫീസര്‍ പ്രതികരണമായി കവിത എഴുതിയതും ശ്രദ്ധേയമായി. ഏഴു മാസം പ്രായമുള്ള കുട്ടിയേയും എഴുപതു കഴിഞ്ഞ വൃദ്ധയെയും പീഡിപ്പിക്കുന്ന നമ്മള്‍ അഹങ്കരിക്കുന്നു, നമ്മേക്കാള്‍ 'പ്രബുദ്ധര്‍' മറ്റാരുമില്ലെന്ന്...!

(ഒരുദാഹരണം നോക്കുക)

നമ്മുടെ കോട്ടയത്താണ്‌ മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്‌. കോട്ടയം നഗരത്തിലെ പ്രമുഖകുടുംബാംഗമായ വിധവയായ വീട്ടമ്മയ്‌ക്കാണ്‌ ഈ ദുരനുഭവമുണ്ടായത്‌. കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ടു കോട്ടയം ലൂര്‍ദ്‌ പള്ളിക്കു മുന്നിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നുവന്ന യുവതിയെ അമിതവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. തലയ്‌ക്കു സാരമായി പരുക്കേറ്റ യുവതിയെ അതേ കാറില്‍ത്തന്നെ കയറ്റി. അപകടസ്‌ഥലത്തുണ്ടായിരുന്ന മറ്റൊരാളും ഒപ്പം കയറി. ജില്ലാ ആശുപത്രിയിലെത്തുന്നതുവരെ സഹായിക്കാന്‍ കൂടെക്കയറിയ വ്യക്‌തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരുക്കേറ്റ്‌ അര്‍ധബോധാവസ്‌ഥയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ യുവാവ്‌ ഗൂഢോദേശ്യത്തോടെ സ്‌പര്‍ശിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.
ആശുപത്രിയിലെത്തിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആശ പി. നായരോട്‌ കരഞ്ഞുകൊണ്ട്‌ ഇക്കാര്യം പറഞ്ഞു. ഡോക്‌ടര്‍ അറിയിച്ചതിനേത്തുടര്‍ന്ന്‌ ഈസ്‌റ്റ് പോലീസ്‌ സ്‌ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. ആശുപത്രിയിലെത്തും വരെ പ്രതികരിക്കാന്‍ കഴിയാതെ താന്‍ എല്ലാം സഹിക്കുകയായിരുന്നുവെന്ന്‌ യുവതി പോലീസിനു മൊഴി നല്‍കുകയും ചെയ്‌തു. ആശുപത്രി പരിസരത്തുനിന്നു രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ കൃത്യമായ പരാതിയില്ലെന്ന കാരണത്താല്‍ വിട്ടയച്ചു. അപകടത്തില്‍ പരുക്കേറ്റ യുവതി മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.



Thursday, May 13, 2010

പാവം പാവം പ്രവാസി...!


സ്വന്തം നാട്ടില്‍ വല്ല ഗതിയും ഉണ്ടെങ്കില്‍ ആരാണ് സ്വന്തം നാടും വീടും വിട്ട് അന്യദേശത്ത് പോയി ആരാന്‍റെ ആട്ടും തുപ്പും സഹിച്ചു ജീവിക്കാന്‍ ഒരുമ്പെടുക! അതില്ലാത്തത് കൊണ്ടാണ് ഇതെല്ലാം ഇട്ടെറിഞ്ഞു ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബദ്ധപ്പാട് സഹിച്ചു ഒരാള്‍ പ്രവാസിയാകുന്നത്. ഗള്‍ഫിലും ഇതര വിദേശ രാജ്യങ്ങളിലും പ്രയാസം അനുഭവിച്ചു പ്രവാസ ജീവിതം നയിക്കുന്നവരില്‍ ഭൂരിഭാഗംപേരും മലയാളികളാണ്. പക്ഷെ, പലപ്പോഴും അവനു ലഭിക്കുന്നത് സന്തോഷത്തിന്റെ പൊന്‍കിരണങ്ങളല്ല.. സങ്കടങ്ങളുടെ പെരുമഴയാണ്.., സ്വന്തം വീട്ടുകാരില്‍ നിന്ന്.. നാട്ടുകാരില്‍ നിന്ന്.. തൊഴിലിടങ്ങളില്‍ നിന്ന്....!

എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല പ്രവാസികളുടെ ദുരന്ത നാടക ജീവിത കഥകള്‍. ജോലിക്കായുള്ള അലച്ചില്‍.. മിച്ചം നില്‍ക്കാത്ത വരുമാനം... സ്ഥിരതയില്ലാത്ത തൊഴില്‍... മങ്ങുന്ന സ്വപ്‌നങ്ങള്‍..! ആര്‍ക്കും എപ്പോഴും കയറിക്കിടക്കാവുന്ന പുല്‍പായ പോലെയാണ് ഗള്‍ഫുകാരന്റെ ജീവിതം. അവനെ തട്ടിക്കളിക്കാനാണ് അധികാര വര്‍ഗ്ഗത്തിന് താല്പര്യം. അവന്റെ പേരില്‍ പിരിവു നടത്താം., പറന്നു നടക്കാം., ആവശ്യത്തിനും അസമയത്തും 'പ്രവാസക്ഷേമം' എന്ന് കാച്ചിയാല്‍ മാത്രം മതി.

നാട്ടിലിറങ്ങിയാല്‍ കസ്റ്റംസ്‌ ഏമാന്മാരുടെ കണ്ണിറുക്കലും കഥകളിയും കണ്ടു പേടിക്കുന്ന സാധാരണക്കാരന്‍ വഴിചിലവിനു വെച്ചത് പോലും എടുത്തു കൊടുക്കണം. അല്ലെങ്കില്‍ 'അദ്ദേഹം' അതുമിതും പറഞ്ഞു വിരട്ടും. ഒന്നും കിട്ടിയില്ലേല്‍ അടിവസ്ത്രം വരെ അടിച്ചു മാറ്റും പഹയന്മാര്‍. വീടണയുംമുന്‍പേ ചോട്ടാ നേതാക്കളുടെ വരവാണ് മറ്റൊരു തൊന്തരവ്. നേതാവിന്റെ അമ്മേടെ പതിനാറടിയന്തിരത്തിനു വരെ ഗള്‍ഫുകാരന്‍ പിരിവു കൊടുക്കണം. നമ്മുടെ ജീവിതം മുടക്കുന്ന ഹര്‍ത്താലിന് പോലും നമ്മള്‍ 'പണം' കൊടുക്കണം.! അപ്പോഴും പ്രയാസം പുറത്തു കാണിക്കാതെ അവന്‍ 'ജൈ-ഹോ' പാടുന്നു.

ഗള്‍ഫുകാരന്റെ പാസ്പോര്‍ട്ട് ഒരിക്കലും അവന്റെ കയ്യില്‍ ഉണ്ടാകാറില്ല. ജോലിയില്‍ പ്രവേശിച്ചാലുടന്‍ അത് തൊഴിലുടമ സ്വന്തമാക്കും. ഇങ്ങനെ പാസ്പോര്‍ട്ട് വെക്കുന്നവര്‍ പലപ്പോഴും ഭദ്രമായി വെക്കാറില്ല എന്നത് മറ്റൊരു സത്യം. അതിന്‍റെ പൊല്ലാപ്പ് അനുഭവിക്കെണ്ടതാകട്ടെ പാവം യാത്രക്കാരനും. ചിലപ്പോള്‍ പുതുക്കി ലഭിക്കുന്ന പാസ്പോര്‍ട്ടിലും ഇത്തരം ദുരനുഭവങ്ങള്‍ സംഭവിക്കുന്നുണ്ട്. അധികാര വര്‍ഗ്ഗത്തില്‍ നിന്നും പരിഹാരം ഉണ്ടാകാത്ത മറ്റൊരു കൌതുകം ആകുമോ ഇതും?

(ഇതാ, പാസ്പോര്‍ട്ടും പ്രവാസിയെ പരിഹസിക്കുന്നുവോ! വാര്‍ത്ത കാണുക.)
കോഴിക്കോട്‌ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍നിന്നു നല്‍കിയ പാസ്‌പോര്‍ട്ടിലെ അവ്യക്‌തത കാരണം നിരവധി മലയാളികള്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ പീഡനം. തൊഴിലന്വേഷകരടക്കമുള്ള നിരവധിപേരാണ്‌ പാസ്‌പോര്‍ട്ടുകളിലെ അപാകം മൂലം പാതിവഴിയില്‍ യാത്ര മുടങ്ങിയും കേസുകളില്‍പെട്ടും ദുരിതമനുഭവിക്കുന്നത്‌. കാഞ്ഞങ്ങാട്‌ വെള്ളിക്കോത്ത്‌ സ്വദേശി പി.ഉണ്ണികൃഷ്‌ണന്‍ കഴിഞ്ഞ ജനുവരിയില്‍ ബന്ധുവിന്റെ വിവാഹത്തിനു നാട്ടിലേക്കു വരുന്നതിനായി ദുബായ്‌ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പാസ്‌പോര്‍ട്ടില്‍ ഒട്ടിച്ച ഫോട്ടോ ഇളകിയതിനാല്‍ നാട്ടിലേക്ക്‌ മടങ്ങാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.

പാസ്‌പോര്‍ട്ടില്‍ പടം ഒട്ടിക്കുമ്പോള്‍ ഉപയോഗിച്ച പശയുടെ ഗുണനിലവാരമില്ലായ്‌മയാണ്‌ ഫോട്ടോ ഇളകാന്‍ കാരണം. ഇന്ത്യന്‍ എംബസി വഴി പുതിയ പാസ്‌പോര്‍ട്ടിന്‌ സംഘടിപ്പിച്ചു നാലുമാസത്തിനു ശേഷമാണ്‌ ഉണ്ണികൃഷ്‌ണന്‌ നാടണയാന്‍ കഴിഞ്ഞത്‌. 20000 രൂപയോളം ഇതിനായി ചെലവാകുകയും ചെയ്‌തു. അധികൃതരുടെ ഭാഗത്തെ വീഴ്‌ച ചൂണ്ടിക്കാട്ടിയപ്പോള്‍ പാസ്‌പോര്‍ട്ട്‌ ഇഷ്യു ചെയ്‌തു രണ്ടുമാസത്തിനകം നിര്‍മാണത്തില്‍ എന്തെങ്കിലും അപാകത കണ്ടാല്‍ മാത്രമേ മാറ്റി നല്‍കുകയുള്ളൂ എന്നായിരുന്നു വിശദീകരണം. കോഴിക്കോട്ട്‌ പാസ്‌പോര്‍ട്ട്‌ ഓഫീസിനു വേണ്ടി പാസ്‌പോര്‍ട്ട്‌ ബുക്ക്‌ നാസിക്കില്‍നിന്നാണ്‌ എത്തിക്കുന്നത്‌. അതില്‍ പിന്നീടു വിവരങ്ങള്‍ എഴുതിച്ചേര്‍ത്തു പടം ഒട്ടിച്ച്‌ ബാര്‍കോഡ്‌ നല്‍കിയാണ്‌ വിലാസക്കാരന്‌ നല്‍കുക.

പാസ്‌പോര്‍ട്ടിലെ പാളിച്ച മൂലം നിലേശ്വരം കാലിച്ചിനടുക്കം പുഷ്‌പഗിരിയിലെ പുറവങ്ങര പ്രദീപ്‌കുമാറിനും എയര്‍പോര്‍ട്ടില്‍ ദുരനുഭവമുണ്ടായി. ദുബായിലേക്കുള്ള യാത്രക്കിടെയാണ്‌ പ്രദീപിനെ കോഴിക്കോട്‌ എയര്‍പോര്‍ട്ടില്‍ അധികൃതര്‍ തടഞ്ഞുവച്ചത്‌. മഷി കൊണ്ടെഴുതിയ പാസ്‌പോര്‍ട്ടിലെ അക്ഷരങ്ങള്‍ മാഞ്ഞുപോയതാണു പ്രദീപ്‌കുമാറിനു വിനയായത്‌. ഒടുവില്‍ മറ്റു രേഖകളും യു.എ.ഇയുടെ ബതാഖയും കാണിക്കുകയും, നാട്ടിലേക്കു മടങ്ങുമ്പോഴേക്കും പുതിയ പാസ്‌പോര്‍ട്ട്‌ എടുക്കാമെന്ന വ്യവസ്‌ഥയിലുമാണ്‌ എയര്‍പോര്‍ട്ട്‌ അധികൃതര്‍ വിട്ടയച്ചത്‌. പിന്നീട്‌ ഇന്ത്യന്‍ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട്‌ പുതിയ പാസ്‌പോര്‍ട്ടിന്‌ അപേക്ഷ നല്‍കുകയായിരുന്നു. 20000 രൂപ കെട്ടിയാണ്‌ പ്രദീപ്‌കുമാര്‍ പുതിയ പാസ്‌പോര്‍ട്ട്‌ സ്വന്തമാക്കിയത്‌.

പാസ്‌പോര്‍ട്ടില്‍ നീല ബോള്‍പേന കൊണ്ട്‌ എഴുതിയതാണ്‌ അക്ഷരങ്ങള്‍ മായാന്‍ കാരണം. ആധാരം ഉള്‍പ്പെടെയുള്ള രേഖകളില്‍ മഷിപ്പേനകൊണ്ട്‌ കറുത്ത മഷി ഉപയോഗിച്ചു മാത്രമേ എഴുതാന്‍ പാടുള്ളൂവെന്നാണു നിയമം. പാസ്‌പോര്‍ട്ട്‌ തയാറാക്കുന്നതിലെ ഇത്തരം അലംഭാവങ്ങള്‍ക്കു ബലിയാടുകളാവുന്നത്‌, ഉള്ളതെല്ലാം വിറ്റുപെറുക്കി മറുനാട്ടിലെത്തി എന്തെങ്കിലും സമ്പാദിക്കാമെന്ന സ്വപ്‌നവുമായി പോകുന്ന സാധാരണക്കാരാണ്‌. തെറ്റുകള്‍ ശ്രദ്ധയില്‍പെടുത്തിയാലും അവയില്‍നിന്ന്‌ സമര്‍ഥമായി എങ്ങിനെ തലയൂരാമെന്നല്ലാതെ പോംവഴികളെക്കുറിച്ച്‌ അധികൃതര്‍ ചിന്തിക്കുന്നേയില്ല.

(ഇല്ല, ചിന്തിക്കൂല. പക്ഷെ അവന്മാരുടെ അര്‍ശസ്സിന്റെ അസ്കിത മാറ്റാന്‍ ഗള്‍ഫുകാരന്റെ ഔദാര്യം വേണം...)

Sunday, May 2, 2010

തോറ്റു, ഈ സ്വാമിയെക്കൊണ്ട്...!


ഓര്‍മ്മയുണ്ടോ ഈ സ്വാമിയെ? ഓര്‍മ്മ കാണില്ല! കാരണം, ദിനംപ്രതി ഞെട്ടിക്കുന്ന വാര്‍ത്തകള്‍ മാദ്ധ്യമങ്ങള്‍ നമുക്ക് മുന്‍പില്‍ എത്തിക്കുമ്പോള്‍ പഴയത് ഓര്‍മ്മയിലേക്കെത്തുക പ്രയാസമായിരിക്കും. എന്നാലും ഹരം പകരുന്ന കാഴ്ചകളുമായി എത്തിയ ഈ സ്വാമിയെ അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുമോ?
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരം നൂറുക്കണക്കിനു വ്യാജ സിദ്ധന്മാര്‍ വിലസുന്നുണ്ട്! ഇന്ത്യയില്‍ ആഡംബര ജീവിതം നയിക്കാന്‍ ഒന്നുകില്‍ ഇഷ്ട്ടം പോലെ പണം വേണം. അല്ലെങ്കില്‍ സിദ്ധനായാല്‍ മതി. ബാക്കി അനുയായികള്‍ നോക്കിക്കൊള്ളും. പെണ്ണും കള്ളും കാറും കന്ജാവും അവരെത്തിക്കും. അത്യാവശ്യത്തിനു മരുന്നും മന്ത്രവും അറിഞ്ഞിരിക്കണം. ഇടയ്ക്കിടെ വിദേശ യാത്ര തരപ്പെടുത്തണം. പോയി വരുമ്പോള്‍ എന്ത് വേണമെങ്കിലും കൊണ്ടുവരാം. ഒരു കസ്റ്റംസും തടയില്ല. ഒരു മോന്റെ മോനും എതിര്‍ക്കില്ല.
എല്ലാ മതങ്ങളിലും കള്ള സിദ്ധന്മാരുണ്ട്. പാവപ്പെട്ടവനെ ചൂഷണം ചെയ്താണ് ഈ കള്ളന്മാര്‍ തടിച്ചു കൊഴുക്കുന്നത്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുന്ടെന്നാണ് ഇവറ്റകളുടെ അവകാശ വാദം. തീരെ ചെറിയ പരല്‍മീന്‍ മുതല്‍ ഭീമന്‍ സ്രാവുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.! ഇത്തരം ആള്‍ ദൈവങ്ങളെ തുടച്ചു നീക്കേണ്ട സമയം മുമ്പെങ്ങോ കഴിഞ്ഞു പോയിരിക്കുന്നു. ഇനിയെങ്കിലും നാം കണ്ണ് തുറക്കുമോ?
(ഇതാ, 'ഞാന്‍ പുരുഷനല്ലെന്ന' വാദവുമായി നിത്യാനന്ദ വാര്‍ത്തയില്‍..!)
ബംഗളുരു: താന്‍ പുരുഷനല്ലെന്നും അതിനാല്‍ സ്‌ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ അസാധ്യമാണെന്നും വിവാദസ്വാമി നിത്യാനന്ദ. ആവശ്യമെങ്കില്‍ ലൈംഗികശേഷി പരിശോധിക്കാമെന്നും ചോദ്യംചെയ്യലിനിടെ നിത്യാനന്ദ മൊഴി നല്‍കി. ഇയാളുടെ പാസ്‌പോര്‍ട്ടില്‍ പുരുഷനെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്‌. നിത്യാനന്ദയ്‌ക്ക് അഞ്ചു സ്‌ത്രീകളുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന 36 വീഡിയോ ദൃശ്യങ്ങളുള്ള സിഡി അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്‌.
സ്വര്‍ണം 'പൂശിയ' കമണ്ഡലുക്കളും മെതിയടികളും പൂജാസാമഗ്രികളും അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ കൊണ്ടുപോയെന്നും മടക്കയാത്രയില്‍ തനി സ്വര്‍ണത്തില്‍ തീര്‍ത്ത ഇതേ തൂക്കത്തിലും ആകൃതിയിലുമുള്ള പൂജാസാധനങ്ങള്‍ കൊണ്ടുവന്നതായും ഡി.ആര്‍.ഐക്കു വിവരം ലഭിച്ചിട്ടുണ്ട്‌. നിത്യാനന്ദയുടെ സന്തത സഹചാരിണിയായ നിത്യഗോപികയ്‌ക്കായി തെരച്ചില്‍ നടക്കുന്നു. വിവാദ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണു നിത്യഗോപികയെ കാണാതായത്‌. യു.എസ്‌. സന്ദര്‍ശനമടക്കം എല്ലാ യാത്രകളിലും ഇവര്‍ നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്നു.

Sunday, April 25, 2010

തല പൊളിക്കണം ഇവറ്റകളുടെ..!




(നമ്മുടെ നാടിന്‍റെ പോക്ക് എങ്ങോട്ടേക്ക് എന്ന് ചോദിക്കാന്‍ എല്ലാവര്ക്കും താല്പര്യമാണ്. പക്ഷെ പോംവഴി പറയാനോ അല്ലെങ്കില്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യാനോ ആര്‍ക്കും നെഞ്ചുറപ്പോ ചങ്കുറപ്പോ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ ഇത്ര അധപതനത്തിലേക്ക് നമ്മുടെ നാട് കൂപ്പു കുത്തുമായിരുന്നില്ല.)





ഒരു തവണ പോലും സര്‍ക്കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍റെ ദുര്‍മുഖം കാണാത്തവരായി ആരെങ്കിലുമുണ്ടോ നമുക്കിടയില്‍? ഒരിക്കലെങ്കിലും ഇവറ്റകളെ തല്ലിക്കൊല്ലുകയാണ് വേണ്ടത് എന്ന് ചിന്തിച്ചു പോകാത്തവരുണ്ടോ നമ്മുടെ ഭൂമിമലയാളത്തില്‍? അത്രമാത്രം ആര്‍ത്തി പൂണ്ട കഴുകന്മാരാണ് ജനങ്ങളെ സഹായിക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ പോറ്റുന്ന താപ്പാനകളും കുഴിയാനകളും. ഏതെന്കിലും ഒരു ആവശ്യം നടക്കണമെങ്കില്‍ ഒന്നിലേറെ പേരെ കണ്ടു കാലും കയ്യും പിടിച്ചാലേ നടക്കുകയുള്ളൂ. അഥവാ, 'ആവശ്യക്കാരന്‍ ഒന്നും തരില്ലാ' എന്ന് തമ്പുരാക്കന്മാര്‍ക്ക് തോന്നിപ്പോയാല്‍ പിന്നെ something കിട്ടുംവരെ നടത്തും. അതോടെ ആവശ്യക്കാരന്‍ ഗതികേടിലാകും. ചിലപ്പോള്‍ ഭ്രാന്ത് വരെ പിടിച്ചേക്കും. അല്ലെങ്കില്‍ നെഞ്ച് പൊട്ടി മരിച്ചു പോകും..!

(നമ്മുടെ നെഞ്ച് തകര്‍ക്കുന്ന അത്തരമൊരു വാര്‍ത്ത ഇതാ..! )

പന്തളം: ജനനസര്‍ട്ടിഫിക്കറ്റിനായി രണ്ടരമാസമായി കയറിയിറങ്ങുന്ന വൃദ്ധന്‍ പഞ്ചായത്ത്‌ ഓഫീസില്‍, സെക്രട്ടറിക്കു മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട വെട്ടിപ്പുറം മണപ്പുറത്ത്‌ എം.സി. വര്‍ഗീസാ(ജോയിക്കുട്ടി-67)ണു മരിച്ചത്‌. കുളനട ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ ഇന്നലെ രാവിലെ പത്തേമുക്കാലോടെയാണു സംഭവം.ഭാര്യ സൂസന്നാമ്മയ്‌ക്ക് അമേരിക്കയില്‍ മക്കളുടെ അടുത്തു പോകുന്നതിന്റെ ആവശ്യത്തിനു ജനനസര്‍ട്ടിഫിക്കറ്റ്‌ എടുക്കാന്‍ ഫെബ്രുവരി 17-നാണു പഞ്ചായത്ത്‌ ഓഫീസില്‍ അപേക്ഷ നല്‍കിയത്‌. രണ്ടരമാസമായി പഞ്ചായത്ത്‌ ഓഫീസില്‍ കയറിയിറങ്ങുകയാണ്‌ അദ്ദേഹം. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം ചില ജീവനക്കാരുമായി കൈക്കൂലിപ്രശ്‌നത്തില്‍ തര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. 2000 രൂപ കൈക്കൂലി ചോദിച്ചെന്നാണ്‌ ആരോപണം. ഇന്നലെ രാവിലെ പുതുതായി വന്ന സെക്രട്ടറിയോടു വര്‍ഗീസ്‌ വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്‌ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാമെന്നു പറഞ്ഞിരുന്നു. അതിനിടെ സെക്രട്ടറിയുടെ മേശമേല്‍ വര്‍ഗീസ്‌ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു സി.പി.എം. പ്രവര്‍ത്തകര്‍ എല്‍.ഡി. ക്ലര്‍ക്ക്‌ ജ്യോതിലക്ഷ്‌മിയെ തടഞ്ഞുവച്ചു. പിന്നീടു പോലീസെത്തിയാണ്‌ ഇവരെ മോചിപ്പിച്ചത്‌.

Wednesday, April 21, 2010

മല്ലൂസിന് കാണാന്‍ ചാനല്‍ പൂരം..!







(ചിരിക്കണ്ട.. ഞങ്ങള്‍ മല്ലൂസ് പറഞ്ഞാ പറഞ്ഞതാ, നോക്കിക്കോ..)






ഉള്ള ചാനലുകളുടെ ശല്യം കാരണം കേരളത്തില്‍ ജീവിക്കാന്‍ പാട് പെടുമ്പോള്‍ ഇതാ, പുതിയൊരു വാര്‍ത്ത മല്ലൂസിനെ നോക്കി പല്ലിളിക്കുന്നു. നമ്മുടെ ഭൂമി മലയാളത്തില്‍ ഇനിയും പന്ത്രണ്ടോളം ചാനലുകള്‍ വരുന്നുണ്ട് പോലും. പോരെ പൂരം..! കുറ്റം പറയരുത്. മലയാളികളുടെ അത്ര (കു) ബുദ്ധിയുള്ള മറ്റാരും ഈ ദുന്യാവിലില്ലെന്ന് ഒബാമ പോലും സമ്മതിക്കും. കാരണം നമുക്കുള്ളതൊന്നും അവര്‍ക്കില്ല. അവര്‍ക്കുള്ളതെല്ലാം നമുക്കുണ്ട് താനും.!
നമുക്കിനിയും ചാനലുകള്‍ ആവശ്യമുണ്ട്. പാട്ടും കൂത്തും കൂടിയാട്ടവും കളിയും ചിരിയും കഥകളിയും തല്ലും തമ്മിലടിയും കാണാന്‍ ഈ ചാനലുകള്‍ പോരാ. അതുകൊണ്ട് മുതലാളിമാരേ, വരൂ.. പുതിയ പുതിയ കാഴ്ചകളുമായി വന്നു ഞങ്ങളെ സന്തോഷിപ്പിക്കൂ.. പ്ലീസ്.
പറ്റുമെങ്കില്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല, മത സാമൂഹ്യ സാംസ്കാരിക സംഘടനകളും ഇതര ഗുണ്ടാ സംഘങ്ങളും കൊട്ടേഷ്യന്‍ ടീമുകളും ചാനലുകള്‍ തുടങ്ങണം. എങ്കില്‍ അവരവരുടെ തെറ്റുകളില്‍ ന്യായീകരിക്കാനെന്കിലും എളുപ്പമാകുമല്ലോ..

(ഇതാ ഒരു വാര്‍ത്ത ഇങ്ങനെ..)
മലയാള ദൃശ്യമാദ്ധ്യമ രംഗത്തേക്ക് ഒരു പുതിയ ചാനല്‍ കൂടി. പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍നാസര്‍ മദനിയാണ് ‘മാതൃരാജ്യം’ എന്ന പേരില്‍ പുതിയ ചാനലിനും പത്രത്തിനുമായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി മാതൃരാജ്യം മീഡിയാ ലിമിറ്റഡ്‌ എന്ന പേരില്‍ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനി രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരമായിരിക്കും ചാനലിന്‍റെ ആസ്ഥാനം. ഇതിന്റെ ആദ്യ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നു. കൈരളി ടിവി മാതൃകയില്‍ ജനങ്ങളില്‍ നിന്ന്‌ ഓഹരികള്‍ സമാഹരിച്ചാവും ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുക.
ചാനല്‍ തുടങ്ങുന്നതിനോടൊപ്പം തന്നെ ആഴ്ചപ്പതിപ്പുമുണ്ടാവും. ഇത് പിന്നീട് ദിനപത്രമാക്കി മാറ്റും. മുസ്‌ലിം ചാനല്‍ അല്ല ലക്ഷ്യമെന്നും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കുക മാത്രമാണു ലക്ഷ്യമെന്നുമാണ്‌ മാതൃരാജ്യം മീഡിയാ ലിമിറ്റഡുമായി ബന്ധപ്പെട്ട കേന്ദ്രളുടെ വിശദീകരണം. കമ്പനിയില്‍ മദനിക്ക് നേരിട്ട് പങ്കാളിത്തമുണ്ടാവില്ലെന്നാണ് സൂചന. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ സജീവ പിഡിപി പ്രവര്‍ത്തകരേയോ നേതാക്കളേയോ ഉള്‍പ്പെടുത്തിയിട്ടുമില്ല. ജീവന്‍ ടിവി മുന്‍ ജനറല്‍ മാനേജര്‍ എകെ മീരാസാഹിബാണ് ചാനലിന്‍റെ മാനേജിങ് ഡയറക്ടര്‍.

Friday, April 16, 2010

കിളവന്‍മാര്‍ ഭരിക്കുമ്പോള്‍.. !

നമ്മുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ഭാരണാധികാരികള്‍ എഴുപതു പിന്നിട്ട കിളവന്മാരാണ്. ശരാശരി പെന്‍ഷന്‍ കഴിയുന്ന പ്രായത്തിലാണ് ഇവര്‍ ഭരണത്തിലേക്ക് വരുന്നത്. അതുവരെ രാഷ്ട്രീയത്തില്‍ 'മികവ്' കാണിക്കേണ്ടത് നേതാക്കളുടെ ആവശ്യമായത് കൊണ്ടായിരിക്കും മുഖ്യ പദവികളിലേക്ക് ഇവര്‍ എത്താത്തത്.
പക്വതയാര്‍ന്ന യുവാക്കള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ ഉണ്ടെങ്കിലും അവരെ മുഖ്യധാര പദവികളിലേക്ക് അതാത് പാര്‍ട്ടികളിലെ 'ഉന്നതര്‍' promote ചെയ്യാറില്ല. പകരം നേരെ ചൊവ്വേ എഴുന്നേറ്റു നടക്കാനോ ശ്വാസ തടസ്സമില്ലാതെ സംസാരിക്കാനോ കഴിയാത്ത കടല്‍കിളവന്മ്മാരായിരിക്കും നമ്മെ ഭരിക്കാന്‍ നിയുക്തരാകുന്നത്. എണ്പതു കഴിഞ്ഞ, വിശ്രമം അത്യാവശ്യമായ ഇക്കൂട്ടര്‍ സ്വയം പിന്‍വാങ്ങുമെന്ന് കരുതുന്ന നാം, പ്രജകള്‍ എത്ര വിഡ്ഢികള്‍..!
  • യുറോപ്പില്‍ നിന്നുള്ള ഒരു വാര്‍ത്ത ശ്രദ്ധിക്കൂ.
വയസ്സന്‍മാര്‍ നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടത്തിന് സമൂഹത്തിന് എന്താണ് നല്‍കാനാവുക? പഴകിയ ചിന്തകളും ഉറക്കംതൂങ്ങുന്ന നയങ്ങളുമാകുമോ ഇങ്ങിനെയൊരു ഭരണകൂടത്തിന്? വയസ്സന്‍മാരുടെ ഭരണം യൂറോപ്പിനെ തളര്‍ത്തുന്നുവെന്ന് 1963ല്‍ ഒരു അമേരിക്കന്‍ പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍മാര്‍ കാഴ്ചയിലും വയസ്സിലും ചെറുപ്പമായിരുന്നെങ്കിലും അവരുടെ ഭരണാധികാരികള്‍ വയസ്സന്‍മാരായിരുന്നു എന്നത് വിചിത്രമായ സത്യമാണ്. അന്ന് എണ്‍പത്തേഴുകാരനായ കൊണാര്‍ഡ് അഡിനോറിനെയും എഴുപത്തിരണ്ടുകാരനായ ചാള്‍സ് ഡി ഗോളിനെയും പോലുള്ളവരാണ് അവരെ ഭരിച്ചിരുന്നത്. ഇവരില്‍ ഏറ്റവും ചെറുപ്പക്കാരനായ ഭരണാധികാരിയോ അറുപത്തെട്ടുകാരനായ ഹാരോള്‍ഡ് മക്മില്ലനായിരുന്നു!
പെന്‍ഷന്‍, ക്ഷേമ പദ്ധതികളെക്കുറിച്ച് ഇപ്പോള്‍ത്തന്നെ ആശങ്കപ്പെടുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് 54-കാരനായ ഡേവിഡ് വില്ലെറ്റ്‌സ് തന്റെ പുസത്കമായ 'ദി പിഞ്ച്'ല്‍ ഈ വയസ്സന്‍ ഭരണാധികാരികളെ കണക്കിന് വിമര്‍ശിച്ചത് വന്‍വിവാദമായിരുന്നു. രാജ്യത്തെ കുട്ടികളുടെ ഭാവി അവതാളത്തിലാക്കുകയാണ് ഈ വയസ്സന്‍മാരെന്ന് ആരോപിച്ച വില്ലെറ്റ്‌സ് ബ്രിട്ടനില്‍ വ്യക്തികളുടെ കൈവശമുള്ള സ്വത്തിന്റെ പകുതിയലധികവും വയസ്സന്‍മാരുടെ കയ്യിലാണെന്നും പുസ്തകത്തില്‍ പറയുന്നു. വീടുകളുടെ വില അസാധാരണമായ രീതിയില്‍ വര്‍ദ്ധിച്ചതും കമ്പനി പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് ചെറുപ്പക്കാരായ തൊഴിലാളികളെ ഒഴിവാക്കുന്നതും ഇതിന് കാരണമാണ്.
വയസ്സന്‍മാരുടെ ഭരണം ദീര്‍ഘകാലത്തില്‍ അപകടകരമായ സ്ഥിതിവിശേഷമാണുണ്ടാക്കുക. ഇതിലും അപകടകരമാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റപ്പെടുന്നു എന്നത്. പ്രത്യേകിച്ചും പല രാജ്യങ്ങളും പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്ന സാഹചര്യത്തില്‍. പ്രായാധിക്യം പരിഷ്‌കാരങ്ങളുടെ ശത്രുവല്ല, എന്നാല്‍ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതും സ്വാര്‍ത്ഥതയും ഭീരുത്വവും തീര്‍ച്ചയായും പരിഷ്‌കാരങ്ങളുടെ ശത്രുവാണ്. ഇക്കാര്യങ്ങളില്‍ പ്രായമായവര്‍ക്ക് യാതൊരുവിധ കുത്തകയുമില്ല. അതുകൊണ്ടുതന്നെ അവര്‍ കുറച്ചുകൂടി ബുദ്ധിപൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് നന്നായിരിക്കും. വരും ദശകങ്ങളില്‍ യൂറോപ്പിന് ഇത് അത്യാവശ്യമാണ്.
(കടപ്പാട്: ദി എക്കണോമിസ്റ്റ്)
(സാറേ, നമ്മുടെ നാടിനും ഇത് അത്യാവശ്യമാണ്. രക്ഷിക്കുമോ സാര്‍..?)


Tuesday, April 13, 2010

മരണം പ്രവാസിയുടെതാകുമ്പോള്‍..!



പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല...
നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്​പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും അറിയപ്പെടുന്നില്ല. ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല. അവരുടെ കര്‍മ്മപഥത്തില്‍ ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം. എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും ഇവിടെ എത്തുന്നത്!
ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍ ഒരുപാട് ബാധ്യതകളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനാവാതെ മരണപ്പെടുക, കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ, ജന്മം കൊടുത്ത മകനെ- മകളെ കാണാതെ മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.
എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.
ഗള്‍ഫില്‍ നിന്ന് മൂന്നരവര്‍ഷകാലത്തെ കഷ്ടപ്പാടിന് ശേഷം... എന്റെ വീടിനടുത്തുള്ള ഒരാള്‍ നാട്ടില്‍ വരുന്നു. ആളുടെ ഇളയമകളുടെ മുഖം ഇദ്ദേഹം കണ്ടിട്ടില്ല... മൂന്ന് മക്കളില്‍ ഇളയതിനെ കാണാത്തത് കാരണം ഈ വരവിന് നല്ല പകിട്ടുണ്ട്. കളിപ്പാട്ടവും... കുഞ്ഞുടുപ്പുകളുമായാണ് വരവ്... കുട്ടികള്‍ക്കും ഭാര്യയ്ക്കും നിര്‍ബന്ധം എയര്‍പോര്‍ട്ടില്‍ വരാന്‍... വിമാനടിക്കറ്റില്ലാത്ത കാരണം തിരുവനന്തപുരം വഴിയാണ് വരുന്നത്... ഭാര്യയോടും മക്കളോടും തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍ പുലര്‍ച്ചെ വരാന്‍ പറഞ്ഞു. ഇളയകുട്ടിയെ ഉറങ്ങുകയാണെങ്കിലും കൊണ്ടുവരാന്‍ പറഞ്ഞു. കാണാന്‍ കൊതിയാണ് കാരണം.
സന്തോഷംകൊണ്ട് രാത്രി പകലാക്കിയ ആ വീട്ടിലേക്ക് രണ്ട് പോലീസുകാരുടെ രൂപത്തില്‍ ദുഃഖത്തിന്റെ നിലവിളിയുയര്‍ന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് ഈ പ്രവാസി മരണപ്പെട്ട വിവരം തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ നിന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടി. ആ വിവരമാണ് പോലീസ് അറിയിച്ചത്.
ഭര്‍ത്താവിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിപ്പോയ് ഇന്നും വിധവയായി കഴിയുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആകസ്മിക മരണം കൊണ്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ ഉറ്റവര്‍ക്ക്... ഭര്‍ത്താവിന്റെ മരണം കൊണ്ട് ഇന്നും കണ്ണീരുമായി കഴിയുന്ന പ്രവാസി വിധവകള്‍ക്ക്... ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.
(കണ്ണുനിരക്കുന്ന ഈ വരികള്‍ ഫസീല റഫീക്‌ മാതൃഭൂമിയില്‍ എഴുതിയതാണ്. വായിക്കാത്തവര്‍ക്ക് വേണ്ടി ഇതിവിടെ പകര്‍ത്തുന്നു.)

Monday, April 12, 2010

ആര്‍ക്കും വേണ്ടാത്ത മുഖ്യന്‍..!





ആരോപണ വിധീയനായ് ഒരാളാണ് തച്ചങ്കരി. ഒന്നിലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഒടുവില്‍ ബംഗ്ലൂരില്‍ പോയി വാര്‍ത്ത ഉണ്ടാക്കിയതും നമ്മള്‍ കണ്ടതാണ്. വ്യാജ സീഡി വിവാദം ഇനിയും എങ്ങുമെത്തിയിട്ടില്ല. പക്ഷെ സാമൂഹ്യ സേവനം വാക്കുകളില്‍ മാത്രം ഒതുക്കിയ മുഖ്യന്‍ ഈ വിഷയത്തിലും മൌനം പാലിച്ചു. കേരള ജനത ഇപ്പോഴും കഴുതകളാക്കപ്പെടുന്നു നേതാക്കളാല്‍. ആരെ വിശ്വസിക്കണം, ആര് പറയുന്നതാണ് ശരി? ആര്‍ക്കറിയാം..!
തച്ചങ്കരി വിദേശയയാത്ര നടത്തിയോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. 10 ദിവസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. അത് അംഗീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയോയെന്ന് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ലീവ് ട്രാവല്‍ കണ്‍സഷന്‍ (എല്‍ടിസി) എടുക്കുന്നവര്‍ വിദേശത്ത് പോകാറില്ലെന്നും ഐജി ടോമിന്‍ തച്ചങ്കരി വിദേശത്തു പോയോ എന്ന് ഫയലുകള്‍ പരിശോധിച്ചാലേ പറയാനാവുകയുള്ളൂവെന്നും ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു. താന്‍ കശ്മീരില്‍ ആയിരുന്നതിനാല്‍ ഇതു സംബന്ധിച്ച ഫയല്‍ പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു പോകാന്‍ അനുമതി വാങ്ങിയോ എന്ന് ഫയല്‍ നോക്കിയാലേ പറയാനാവൂ.
ടോമിന്‍ തച്ചങ്കരിക്കെതിരേ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍. സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടില്‍ തച്ചങ്കരി കുറ്റക്കാരനാണെങ്കില്‍ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കി. ഗള്‍ഫില്‍ പോയിരുന്നുവെന്ന്‌ തച്ചങ്കരി സമ്മതിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആദ്യം കാശ്‌മീരിലാണ്‌ പോയതെന്നു പറഞ്ഞു. ഇത്‌ ഏശാതെ വന്നപ്പോള്‍ പുതിയ വിവരങ്ങളുമായി വരികയായിരുന്നു തച്ചങ്കരി. ഇതെല്ലാം അന്വേഷിക്കാനാണ്‌ സിബി മാത്യൂസിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും വിഎസ്‌ അറിയിച്ചു.
(കേട്ടാല്‍ തോന്നുക ഇപ്പോള്‍ തന്നെ മുഖ്യന്‍ ആക്ഷന്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ്‌. എന്റമ്മോ..!)


Sunday, April 11, 2010

തന്തയെ വെട്ടിയ ശുഐബ് മാലിക്..!

കേവലമൊരു പെണ്ണിന് വേണ്ടി തന്തയുടെ പേരല്ല, തല തന്നെ മാറ്റുന്ന കാലവും ലോകവുമാണിത്. ഇവിടെ സാനിയ കേവലമൊരു പെണ്ണല്ല. സമ്പന്നയായ താരമാണ്. അപ്പോള്‍ പിന്നെ തള്ളയെ തന്നെ ഇല്ലാതാക്കിയിട്ടായാലും പെണ്ണിനെ സ്വന്തമാക്കണം. ഇതായിരിക്കാം ശുഐബിന്‍റെ ഉദ്ദേശം.
നല്ല കുടുംബത്തില്‍ പിറന്ന പെണ്ണിനെ ഒഴിവാക്കിയിട്ടാണ് അസ്ഹരുദ്ധീന്‍ തേവിടിശ്ശിനടിയുടെകൂടെ പോയത്. ആമിര്‍ഖാനും ഇതു തന്നെ ചെയ്തു. ലോകാവസാനംവരെ ഇവന്മാര്‍ ഇതൊക്കെ ആവര്‍ത്തിക്കുകയും ചെയ്യും.
എല്ലാം കാണുന്ന തമ്പുരാന്‍ ഇവരോട് പൊറുക്കുമോ?

(ഇതാ വാര്‍ത്ത ഇങ്ങനെ..! )
ആദ്യഭാര്യയെന്ന്‌ അവകാശപ്പെട്ട ആയിഷ സിദ്ദിഖിയുമായി കഴിഞ്ഞ ഏഴിനുണ്ടാക്കിയ വിവാഹ മോചന കരാറിലും സാനിയ മിര്‍സയുമായുള്ള വിവാഹത്തിന്റെ ക്ഷണപത്രത്തിലും പാകിസ്‌താന്‍ ക്രിക്കറ്റ്‌ താരം ഷുഐബ്‌ മാലികിന്റെ പിതാവിന്റെ പേരു വ്യത്യസ്‌തം. വിവാഹമോചനക്കരാറില്‍ മാലിക്‌ സലീം ഹുസൈനെന്നും ക്ഷണക്കത്തില്‍ മാലിക്‌ ഫക്കീര്‍ ഹുസൈന്‍ എന്നുമാണു പിതാവിന്റെ പേരു നല്‍കിയിട്ടുള്ളത്‌. ആയിഷയുടെ പരാതിയെത്തുടര്‍ന്നു പിടിച്ചെടുത്ത ഷുഐബിന്റെ പാസ്‌പോര്‍ട്ടില്‍ പിതാവിന്‌ ഇരു പേരുകളും ഉള്ളതായാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു പോലീസ്‌ പറഞ്ഞു. ക്ഷണക്കത്തിലും കരാറിലും വ്യത്യസ്‌ത പേരുകള്‍ വന്നതിന്‌ ആയിഷ സിദ്ദിഖിയുടെ കുടുംബത്തിനു പരാതിയൊന്നുമില്ലെന്നു ഷുഐബ്‌- ആയിഷ പ്രശ്‌നത്തില്‍ മധ്യസ്‌ഥനായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ അബിദ്‌ റസൂല്‍ ഖാന്‍ പറഞ്ഞു.

(എങ്ങനെയാ സാറേ പരാതി ഉണ്ടാവുക! അത്രയതികം കാശ് ഇറക്കിയില്ലേ ഒന്നൊതുങ്ങാന്‍..!!)

Saturday, April 10, 2010

കൊല്ലാനുള്ള വെപ്പ്രാളം..!

കേരളത്തില്‍ ഉണ്ടായ രണ്ടു സംഭവങ്ങളാണ് ഈ പോസ്റ്റില്‍ ചേര്‍ക്കുന്നത്. നമ്മുടെ കുടുംബ ബന്ധങ്ങള്‍ എത്ര മാത്രം ശിഥിലമായി എന്ന് ഈ വാര്‍ത്ത നമ്മെ ഓര്‍മപ്പെടുത്തുന്നു..!
കുറുപ്പംപടി: മേതലയില്‍ മകന്‍ പിതാവിനെ അടിച്ചുവീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു കൊന്നു. മേതല കല്ലില്‍ സ്‌കൂളിനടുത്ത്‌ ചേനാട്ട്‌ പൈലി മകന്‍ വറുഗിസ്‌(75) ആണ്‌ മരിച്ചത്‌. മദ്യപാനിയായ മകന്‍ വറുഗീസ്‌ എന്നുവിളിക്കുന്ന ജോയി കുടുംബവഴക്കിനെതുടര്‍ന്നുള്ള അടിപിടിയില്‍ പിതാവിനെ അടിച്ചുവീഴ്‌ത്തി ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയ്‌ക്കാണു സംഭവം. ജോയിയെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. മരിച്ച വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ. മറ്റുമക്കള്‍: ഏലിയാമ്മ, ചിന്നമ്മ. ജോയിയുടെ ഭാര്യ സാനി. ഇവര്‍ക്കു മൂന്നു പെണ്‍കുട്ടികളുമുണ്ട്‌.
കോതമംഗലം:-മാനസികവിഭ്രാന്തിയെത്തുടര്‍ന്ന്‌ യുവാവ്‌ മാതാവിനെയും ജ്യേഷ്‌ഠ ഭാര്യയെയും സഹോദരപുത്രിയെയും വെട്ടിപ്പരുക്കേല്‌പിച്ചശേഷം മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്‌തു. പാലമറ്റം കൊണ്ടിമറ്റം അവരാപ്പാട്ട്‌ സിബിയാണ്‌(40) ആത്മഹത്യ ചെയ്‌തത്‌. സിബിയുടെ മാതാവ്‌ ഏലിക്കുട്ടി(83), ജ്യേഷ്‌ഠ ഭാര്യ ഗ്രേസി(48), സഹോദരപുത്രി ടീന(18) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. മൂവരും കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ ആറുമണിയോടെ വീടിനടുത്തുളള തറവാട്ടുവീട്ടില്‍ ഭാര്യയെ തിരക്കിയെത്തിയ സിബി പെട്ടെന്ന്‌ പ്രകോപിതനായി മൂവരെയും വെട്ടുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്തിയതോടെ അഞ്ചു വയസുള്ള മകള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ കയറി വാതിലടച്ച്‌ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. പോലീസ്‌ എത്തി സിബിയെ പിടികൂടാന്‍ ശ്രമിച്ചതോടെ വീ്‌ണ്ടും പ്രകോപിതനായി. രാത്രി പത്തരയോടെ കുട്ടിയുടെ ദേഹത്തും തന്റെ ദേഹത്തും മണ്ണെണ്ണയൊഴിച്ച്‌ സിബി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഫയര്‍ഫോഴ്‌സ് ജനാല പൊളിച്ച്‌ വെള്ളം പമ്പ്‌ ചെയ്‌ത് തീയണച്ചു. വാതില്‍ തകര്‍ത്ത്‌ ഉടനെ സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പത്തരയോടെ മരിച്ചു. ഭാര്യ ആഷ. മകള്‍: എത്സ.

Friday, April 9, 2010

വിമാനത്തില്‍ ബോംബ്‌: യുവാവ് ആത്മഹത്യ ചെയ്തു..!

കിംഗ്‌ ഫിഷര്‍ വിമാനത്തില്‍നിന്നു സ്‌ഫോടകവസ്‌തു കണ്ടെത്തിയ സംഭവത്തില്‍ പോലീസ്‌ ചോദ്യം ചെയ്‌ത യുവാവ്‌ തൂങ്ങിമരിച്ചനിലയില്‍. വലിയതുറ ഫാത്തിമമാതാ റോഡ്‌ വാറുവിള പുരയിടത്തില്‍ സുനില്‍ ലോറന്‍സി(26)നെയാണു വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്‌.ഇന്നലെ രാവിലെ പള്ളിയില്‍ പോയി മടങ്ങിവന്ന സുനില്‍, അമ്മ എലിസബത്തിനെ ഹോട്ടലില്‍നിന്നു ഭക്ഷണം വാങ്ങാന്‍ പറഞ്ഞുവിട്ടു. എലിസബത്ത്‌ മടങ്ങിവന്നപ്പോള്‍ കണ്ടതു സുനിലിനെ ഫാനില്‍ ഷാള്‍കൊണ്ടു കെട്ടിത്തൂങ്ങിയ നിലയിലാണ്‌. സുനിലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരിച്ചു.

വിമാനത്തില്‍ സ്‌ഫോടകവസ്‌തു കണ്ടെത്തിയ കേസില്‍ കരാര്‍ തൊഴിലാളികളെ ചോദ്യം ചെയ്‌ത കൂട്ടത്തില്‍ സുനിലും ഉള്‍പ്പെട്ടിരുന്നു. അതിനുശേഷം സുനില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട്‌ അനുഭവിച്ച മാനസിക സംഘര്‍ഷം കൊണ്ടാണു താന്‍ മരിക്കുന്നതെന്നു ഡി.സി.പി. തോമസ്‌ ജോളി ചെറിയാനെ അഭിസംബോധന ചെയ്‌തുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഈ സംഭവം തന്റെ ജീവിതം തകര്‍ത്തെന്നും കുറിപ്പിലുണ്ട്‌. വിമാനത്തില്‍ സ്‌ഫോടകവസ്‌തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടു സുനിലിനെ വലിയതുറ പോലീസും തുടര്‍ന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഡി.സി.പി. തോമസ്‌ ജോളി ചെറിയാനും ചോദ്യംചെയ്‌തിരുന്നു.