Tuesday, July 13, 2010

ധൈര്യമുണ്ടോ, NDFനെ നിരോധിക്കാന്‍..?


നേതൃത്വം സുതാര്യമെന്ന്‌ അവകാശപ്പെടുമ്പോഴും ദുരൂഹത നിറഞ്ഞ വഴികളിലൂടെയായിരുന്നു എന്‍.ഡി.എഫും പിന്നീട്‌ രൂപം മാറിയ പോപ്പുലര്‍ ഫ്രണ്ടും സഞ്ചരിച്ചുകൊണ്ടിരുന്നതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പ്രതിരോധമാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അപ്പോള്‍ കൈയില്‍ കിട്ടുന്നതെന്തും ആയുധമായിരിക്കുമെന്നുമുളള നേതാക്കളുടെ വാക്കുകളും പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കി.

ഇസ്ലാം അനുശാസിക്കുന്ന ജീവിതരീതിയില്‍നിന്നു വ്യതിചലിച്ചുകൊണ്ടു ജീവിക്കുന്നവര്‍ക്കെതിരേ ശക്‌തമായ നിലപാടുകള്‍ എടുത്തു രംഗത്തു വന്നപ്പോഴാണ്‌ പലരും ഈ സംഘടനയെ ശ്രദ്ധിക്കുന്നത്‌. മലപ്പുറത്തും മഞ്ചേരിയിലും മറ്റും ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ചിലര്‍ക്കു നേരേ ഉണ്ടായി. എന്നാല്‍ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്ത്‌ ഒരു മുസ്ലീം വനിത ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന കിംവദന്തിയും തുടര്‍ന്നു സി.പി.എം. പ്രവര്‍ത്തകന്‍ വിനു കൊല്ലപ്പെകുകയും ചെയ്‌തതോടെയാണ്‌ എന്‍.ഡി.എഫ്‌. എന്ന സംഘടനയുടെ ഇടപെടല്‍ കേരള സമൂഹത്തിനു പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടത്‌.
മുസ്ലീം ലീഗിന്റെ കോട്ട തകര്‍ക്കാന്‍ ഏതടവും പയറ്റാനിറങ്ങിയ സി.പി.എമ്മിന്‌ നല്ല ഒരു ഏണിപ്പടിയായി എന്‍.ഡി.എഫ്‌. സി.പി.എം. തങ്ങളുടെ നേട്ടത്തിനായി ഇങ്ങോടു ചാരിയ ഏണിയിലൂടെ കയറി അതിലും വലിയ നേട്ടമുണ്ടാക്കാന്‍ എന്‍.ഡി.എഫിനായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത്‌ പുന്നാട്‌ ഒരു എന്‍.ഡി.എഫ്‌. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ആ വീട്‌ സന്ദര്‍ശിക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തയാറായതു പിന്നെ വര്‍ഷങ്ങളോളം നീണ്ടുനിന്ന സി.പി.എം-എന്‍.ഡി.എഫ്‌. ബന്ധത്തെ ഊട്ടിയുറപ്പിച്ചു. എന്‍.ഡി.എഫിനെ തോളിലേറ്റി തങ്ങളെ കായികമായി നേരിടുന്ന ആര്‍.എസ്‌.എസിനേയും ആശയപരമായി നേരിടുന്ന ലീഗിനേയും ഒതുക്കാമെന്നായിരുന്നു സി.പി.എം. കരുതിയിരുന്നത്‌.

എന്നാല്‍ എന്‍.ഡി.എഫിന്റെ വര്‍ഗീയമുഖത്തിനു പിന്നിലെ വിപത്തു തിരിച്ചറിഞ്ഞ സി.പി.എമ്മിനു വൈകിയെങ്കിലും നിലപാടു തിരുത്തേണ്ടി വന്നു. തുടര്‍ന്നു കണ്ണൂര്‍ ഉള്‍പ്പെടെയുളള ജില്ലകളില്‍ എന്‍.ഡി.എഫ്‌. സി.പി.എമ്മിന്റെ ബദ്ധശത്രുവായി. എന്‍.ഡി.എഫ്‌.-സി.പി.എം.സംഘര്‍ഷത്തില്‍ 16 സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണു സി.പി.എം. നേതൃത്വം പറയുന്നത്‌. തലശേരിയിലെ ഫസല്‍ ഉള്‍പ്പെടെയുളള എന്‍.ഡി.എഫ്‌. പ്രവര്‍ത്തകരും മറുപക്ഷത്തും കൊല്ലപ്പെട്ടവരുടെ നിരയിലുണ്ട്‌. മുസ്ലിം ലീഗിലെ ചില നേതാക്കള്‍ എന്‍.ഡി.എഫിനെ സഹായിക്കുന്നുവെന്ന ആ ആരോപണം ലീഗിനുളളില്‍തന്നെയും ഉയര്‍ന്നുവന്നു. എന്‍.ഡി.എഫിന്റെ സഹായം ഒളിഞ്ഞും തെളിഞ്ഞും യു.ഡി.എഫിനും പലപ്പോഴും കിട്ടിയിരുന്നുവെന്നതും വസ്‌തുതയാണ്‌.

കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ സ്‌കൂളുകളിലും കോളജുകളിലും മറ്റും മുസ്ലിം പെണ്‍കുട്ടികളുടെ കൂടെ കൂള്‍ബാറിലും സിനിമാ തിയേറ്റുകളിലും കയറിയ അന്യമതസ്‌ഥരായ യുവാക്കള്‍ ആക്രമിക്കപ്പെട്ടപ്പോഴും പ്രതിസ്‌ഥാനത്ത്‌ എന്‍.ഡി.എഫിനെ നിര്‍ത്തി. ഒരു മുസ്ലിം സ്‌ത്രീക്കൊപ്പം കഴിഞ്ഞിരുന്ന തയ്യിലിലെ വിനോദ്‌ കൊല്ലപ്പെട്ട സംഭവത്തിലും ആരോപണം നീണ്ടിരിക്കുന്നത്‌ എന്‍.ഡി.എഫിലേക്കു തന്നെയാണ്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൈപ്പ്‌ ബോംബുകളും ബോംബു ശേഖരങ്ങളും കണ്ടെടുത്തപ്പോഴും അന്വേഷണം നീണ്ടത്‌ എന്‍.ഡി.എഫിലേക്കായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്‌ 93ല്‍ എന്‍.ഡി.എഫിന്‌ ഒരു സംഘടനാ രൂപം നല്‍കികൊണ്ടു രംഗത്തു വരുന്നത്‌. ജമാ അത്തെയുടെ നിലപാടുകള്‍ക്കു തീവ്രതപോരെന്ന അഭിപ്രായം സംഘടനയിലെ ഒരു വിഭാഗം ഉയര്‍ത്തിയതും 30 വയസുകഴിഞ്ഞാല്‍ സിമിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാലുമാണ്‌ എന്‍.ഡി.എഫിന്റെ പിറവിക്കു വേഗം കൂട്ടിയത്‌. പിറവിയെടുത്ത്‌ ഒരു വര്‍ഷത്തിനുളളില്‍ തന്നെ സംഘടന മറ്റു പ്രസ്‌ഥാനങ്ങള്‍ക്കു അമ്പരപ്പുളവാക്കുന്ന വളര്‍ച്ചയാണു കാഴ്‌ചവച്ചത്‌. ആയിരക്കണക്കണക്കിനു മുസ്ലീം ചെറുപ്പക്കാര്‍ സംഘടനയുടെ സജീവാംഗങ്ങളായി. കഠിന പരിശീലനങ്ങളായിരുന്നു ഇവര്‍ക്ക്‌ കിട്ടിയിരുന്നത്‌. ആരോഗ്യമുളള ശരീരത്തിലൂടെയേ ആരോഗ്യമുളള മനസും അതുവഴി കരുത്തുറ്റ ഒരു ജനതയെയും വളര്‍ത്താനാവൂവെന്നാണു നേതൃത്വം അവകാശപ്പെടുന്നതെങ്കിലും എന്‍.ഡി.എഫിന്റെ കരുത്തിനേയും ആശങ്കയോടെയാണു സമൂഹം കണ്ടത്‌.

കോട്ടക്കല്‍ പോലീസ്‌ സ്‌റ്റേഷന്‍ അക്രമം ഉണ്ടായപ്പോള്‍ അധികൃതരും ആ കരുത്തു തിരിച്ചറിഞ്ഞു.ആരോപണങ്ങളും പുകമറയും കൂടിവന്നപ്പോള്‍ സംഘടന മുഖം മിനുക്കി, തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും ചില സംഘടനകളുമായി കൂടിച്ചേര്‍ന്നു എന്‍.ഡി.എഫ്‌. പോപ്പുലര്‍ ഫ്രണ്ടായി. ചുരുങ്ങിയ കാലം കൊണ്ടു പോപ്പുലര്‍ ഫ്രണ്ട്‌ സോഷ്യലിസ്‌റ്റ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയായും രൂപം പ്രാപിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുമിറങ്ങി. സംഘടനയുടെ രൂപം മാറിമറിഞ്ഞുകൊണ്ടിരിക്കുമ്പോഴും നേതൃത്വങ്ങളില്‍ ഇളക്കി പ്രതിഷ്‌ഠമാത്രമായിരുന്നു നടന്നിരുന്നത്‌. ആരോപണങ്ങള്‍ പലതും എന്‍.ഡി.എഫിനും പോപ്പുലര്‍ ഫ്രണ്ടിനും നേരേ നീണ്ടുവെങ്കിലും ഇതൊന്നും കോടതിയില്‍ തെളിയിക്കാന്‍ പോലീസിനായില്ലെന്നതാണ്‌ ഏറ്റവും വലിയ തുറുപ്പു ചീട്ട്‌.

ഒരു ദശാബ്‌ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തങ്ങള്‍ക്കു മേല്‍ ഇതുവരെ രാജ്യദ്രോഹപരമായ ഒരു കേസുപോലും രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലെന്നും അവകാശപ്പെട്ടിരുന്ന സംഘടനാ നേതൃത്വത്തിന്റെ വാദത്തിനാണു മൂവാറ്റുപുഴ സംഭവം തിരിച്ചടിയാകുന്നത്‌. മൂവാറ്റുപുഴയിലെ അധ്യാപകന്‍ പ്രഫ.ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംവത്തെത്തുടര്‍ന്നുളള അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നേതാവ്‌ ആലുവ സ്വദേശി കുഞ്ഞുമോനെതിരേ പോലീസ്‌ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്‌. ഇയാളുടെ വസതിയില്‍നിന്നും വാഹനത്തില്‍നിന്നും പ്രകോപനപരമായ സി ഡികളും ലഘുലേഖകളും പിടിച്ചെടുത്തതിനാണു കേസ്‌. ഈ സാഹചര്യത്തിലാണു പോപ്പുലര്‍ ഫ്രണ്ടിനെതിരേയുളള തെളിവുശേഖരണവുമായി പോലീസും അധികൃതരും വീണ്ടും എത്തിയിരിക്കുന്നത്‌.

ഏത്‌ അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നു പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വവും വ്യക്‌തമാക്കിയിട്ടുണ്ട്‌. ആര്‍ക്കു മുമ്പിലും അടച്ചിടുന്നില്ല കോഴിക്കോട്ടെ രാജാജി റോഡിലെ സംസ്‌ഥാന കമ്മിറ്റി ഓഫീസ്‌ എന്നു നേതൃത്വം വ്യക്‌തമാക്കുന്നു. തങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്ന ആശയത്തിനു പ്രചാരമേറുമ്പോള്‍ ഉണ്ടാകുന്ന ജനപിന്തുണയില്‍ വിളറിപിടിച്ചവരാണ്‌ ആരോപണങ്ങള്‍ക്കും ഗൂഢനീക്കങ്ങള്‍ക്കും പിന്നിലെന്നാണു പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ പറയുന്നത്‌.

നിങ്ങളുടെ ഓഫീസ് കെട്ടിടം തുറന്നു വെച്ചത് കൊണ്ട് തീരുന്നതല്ല കേരളത്തിലെ പ്രശ്നങ്ങള്‍. അത് അടച്ചതുകൊണ്ടും തീരുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നമ്മുടെ നാട് കത്തിക്കാന്‍ മാത്രമുള്ള ദുഷ്ട്ട മനസ്സുകളെ നിങ്ങളും നിങ്ങലെപോലുള്ള ഭീകര സംഘടനകളും വാര്‍ത്തെടുത്തിട്ടുണ്ട്. ഇസ്ലാം എന്നല്ല ഒരു പ്രത്യയശാസ്ത്രവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ നമ്മുടെ ചില രാഷ്ട്രീയ-വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഇത്തരം ദുഷ്ട്ടന്മാരെ വേണം. കൊല്ലാനും കൊല്ലിക്കാനും നല്ല മനസ്സുകള്‍ തയ്യാറാവില്ലല്ലോ!

22 comments:

  1. ഇതൊരു പത്രവാര്‍ത്തയാണ്. ചില വാര്‍ത്തകള്‍ ഇപ്പോള്‍ നമ്മെ ഞെട്ടിക്കുന്നില്ല. എന്നാലും ഈ വാര്‍ത്ത പുതിയ സാഹചര്യത്തില്‍ എന്തൊക്കെയോ ചില സൂചനകള്‍ നമുക്ക് നല്‍കുന്നുണ്ട്. അതാണ്‌ ഇവിടെ ചേര്‍ക്കുന്നത്.
    ഇസ്ലാം എന്ന മതം മാത്രമല്ല ഒരു ഇസങ്ങളും ഒരിക്കലും പകയും പ്രതികാരവും ആവശ്യപ്പെടുന്നില്ല. പിന്നെ എന്തിനാണ് ഇവിടെ രാഷ്ട്രീയ-മത-തീവ്ര സംഘടനകള്‍ നമുക്ക്? അതുകൊണ്ട് ഇത്തരം തീവ്ര ഗ്രൂപ്പുകളെ എത്രയും പെട്ടെന്ന് നിരോധിക്കണം. മുസ്ലിം ചെറുപ്പക്കാരെ വഴി തെറ്റിക്കുകയും സമാധാന ജീവിതം തകര്‍ക്കുകയും ചെയ്യുന്ന NDFനെ നിരോധിക്കാന്‍ ധൈര്യമുന്ടാകണം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക്. അല്ലെങ്കില്‍ കേരളം കത്തുന്നത് നമുക്ക് കയ്യുംകെട്ടി നോക്കി നിക്കേണ്ടി വരും!

    ReplyDelete
  2. ഖുറാനെയും , നബി ചര്യകളെയും വക്രീകരിച്ചു , മുസ്ലിം മനസുകളില്‍ വിഷം കുത്തി വൈകുന്ന ഇത് പോലുള്ള
    ഭീകരവദ പ്രസ്ഥാനങ്ങളെ , ഭലപ്രദമായി പ്രദിരോധിക്കാന്‍ മുസ്ലിം പൊതു സമൂഹത്തിനു മാത്രമേ സാധിക്കു ..
    വൈകി ആണെങ്കിലും കേരളത്തിലെ മുഖ്യധാര മുസ്ലിം സംഘടനകള്‍ , ഇവയെ തള്ളി പറയാന്‍ തുടങ്ങിയത്
    ആശാവഹം ത്തനെ

    ReplyDelete
  3. എന്‍.ഡി.എഫിനെ നിരോധിക്കണം

    ReplyDelete
  4. പോലീസല്ലാത്ത, നാട്ടില്‍ ആയുധമെടുത്തവനെയെല്ലാം നിരോധിക്കണം.

    http://neerurava.blogspot.com/2008/08/blog-post.html

    ReplyDelete
  5. പ്രസക്തമായ ലേഖനം.അക്രമമല്ല, സഹിഷ്ണുതയാണ് ഇസ്ലാം എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ നമുക്ക് ബാധ്യത ഉണ്ട്.

    "ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്‌ 93ല്‍ എന്‍.ഡി.എഫിന്‌ ഒരു സംഘടനാ രൂപം നല്‍കികൊണ്ടു രംഗത്തു വരുന്നത്‌. ജമാ അത്തെയുടെ നിലപാടുകള്‍ക്കു തീവ്രതപോരെന്ന അഭിപ്രായം സംഘടനയിലെ ഒരു വിഭാഗം ഉയര്‍ത്തിയതും 30 വയസുകഴിഞ്ഞാല്‍ സിമിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാലുമാണ്‌ എന്‍.ഡി.എഫിന്റെ പിറവിക്കു വേഗം കൂട്ടിയത്‌"

    ഈ പ്രസ്താവം ശരിയാണെന്ന് തോന്നുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടന അല്ല സിമി. സിമി എന്ന സംഘടന സ്വന്തന്ത്രമായാണ് പ്രവര്തിചിരുന്നുത്. ജമാഅത്തിന്റെ ആളുകളും അല്ലാത്തവരും അതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് ശരി തന്നെ. പിന്നീട് ജമാഅത്തിന്റെ തന്നെ വിദ്യാര്‍ഥി സംഘടനയായ SIO പിറവിയെടുതപ്പോള്‍ ജമാതിലെ ആളുകള്‍ അങ്ങോട്ട്‌ പോവുകയും സിമി സിമിയായി തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു.സിമിയിലെ ആദ്യ കാല പ്രവര്‍ത്തകര്‍ ഇന്നും ചില രാഷ്ട്രീയസംഘടനകളില്‍ പ്രവര്തിക്കുന്ന്ട്.

    ReplyDelete
  6. ഞാന്‍ ഒഴാക്കന്റെ കൂടെ

    ReplyDelete
  7. തീവ്ര വാദം കല്ലിവല്ലി. എല്ലാത്തിനേം പിടിച് അകത്തിടണം. അപ്പൊ ബാക്കിയുല്ലോന്ര്‍ക്ക് സമദാനം കിട്ടും.

    ReplyDelete
  8. എനിക്ക് പറയാനുള്ളത് റെഫി തന്നെ പറഞ്ഞിട്ടുണ്ട്

    നിങ്ങളുടെ ഓഫീസ് കെട്ടിടം തുറന്നു വെച്ചത് കൊണ്ട് തീരുന്നതല്ല കേരളത്തിലെ പ്രശ്നങ്ങള്‍. അത് അടച്ചതുകൊണ്ടും തീരുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നമ്മുടെ നാട് കത്തിക്കാന്‍ മാത്രമുള്ള ദുഷ്ട്ട മനസ്സുകളെ നിങ്ങളും നിങ്ങലെപോലുള്ള ഭീകര സംഘടനകളും വാര്‍ത്തെടുത്തിട്ടുണ്ട്. ഇസ്ലാം എന്നല്ല ഒരു പ്രത്യയശാസ്ത്രവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ നമ്മുടെ ചില രാഷ്ട്രീയ-വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഇത്തരം ദുഷ്ട്ടന്മാരെ വേണം. കൊല്ലാനും കൊല്ലിക്കാനും നല്ല മനസ്സുകള്‍ തയ്യാറാവില്ലല്ലോ!

    ReplyDelete
  9. ഞാനും ഒഴാക്കാന്‍ ടെ കൂടെ ആണ് .........

    ReplyDelete
  10. ശാന്തിയും സമാധാനവും അനുഭവിക്കാനാവുന്ന ഒരു നല്ല നാളെ
    എന്നെങ്കിലുമൊരു നാള്‍ വരും......വരട്ടെ,എന്ന് പ്രാര്‍ഥന !!

    ReplyDelete
  11. ഹഹഹ..... നിരോധനം ഒരു പരിഹാരമല്ല.
    കോടതിയുടെ ബന്ദ് നിരോധനം പോലെ...
    സിമി നിരോധനം പോലെ ...!!!

    കോടിയേരിയെ പൊളിറ്റ്ബ്യൂറോയില്‍ നിന്നും മന്ത്രി സഭയില്‍ നിന്നും
    പിരിച്ചു വിട്ടാല്‍ തന്നെ ഈ ഭീകര രാജ്യദ്രോഹ സംഘടനകള്‍
    കേരളത്തില്‍ തളര്‍ന്നോളും :)

    ReplyDelete
  12. സമാധാനം , ശന്തി എന്നീ മന്ത്രങ്ങൾ മാത്രം പടിപ്പിച്ച എന്റെ ആദർശം
    എല്ലാത്തരം അക്രമ മാർഗങ്ങളെയും തള്ളിപറയാൻ എന്നെ പടിപ്പിക്കുന്നു. (സ്വാതന്ത്ര്യത്തിനും, വിശ്വാസത്തിനും, ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി നമുക്ക് സമാധാനത്തിന്റെ മാർഗത്തിൽ സമരം ചെയ്യാം.)
    ആരുടെയും കൈയും നാവും വെട്ടാതെ.
    ബോമ്പും വടിവാളുകളും എടുക്കാതെ
    നമുക്ക് പരസ്പരം സമാധാനപെടാം……..
    സ്നേഹിക്കാം…….

    ReplyDelete
  13. മുള്ളെടുക്കേണ്ടത് മൂള്ള് കൊണ്ട് തന്നെ......

    ReplyDelete
  14. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വഴികള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അന്യമാക്കരുതേ.....

    ReplyDelete
  15. കേരളം ഭ്രാന്താലയമാക്കുന്നത് വോട്ടുബാങ്കില്‍ കണ്ണും നട്ടിരിക്കുന്ന രാഷ്ട്രീയക്കാരാണ്. അഴിമതിയും സ്വജന-പക്ഷവാദവും നമ്മുടെ കൊച്ചു കേരളത്തെ നശിപ്പിക്കും. പണത്തിനു മീതെ പരുന്തും പറക്കാത്തത് കൊണ്ടാണ് കേരളവും മറ്റൊരു പാകിസ്താന്‍/കശ്മീര്‍ ആകുന്നത്.

    ഇനിയൊരു സമാധാന ജീവിതം ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഒരു നൂറ് വര്‍ഷത്തേക്കുള്ള 'തീമനസ്സു'കളെ NDF/RSS പോലുള്ള വര്‍ഗ്ഗീയ-ഭീകര പിശാചുക്കള്‍ സൃഷ്ട്ടിച്ചു കഴിഞ്ഞിരിക്കണം. സമാധാനം നശിപ്പിക്കുന്ന സര്‍വ്വ പാര്‍ട്ടി/മത/സംഘടനകളെയും നിരോധിക്കണം. അതിനു നേത്രത്വം കൊടുക്കുന്ന താടി/തലപ്പാവ്/മീശക്കോമരങ്ങളെ തുറുങ്കിലടക്കണം.

    തീവ്ര-ലൈനിലേക്ക് തിരിയുന്ന ഏതുവഴിയും അടക്കാന്‍ നമ്മുടെ സര്‍ക്കാരിന് കഴിയണം. അതിനു ആദ്യം വേണ്ടത് സര്‍ക്കാരിന്റെ വോട്ടിലെക്കുള്ള കണ്ണുകള്‍ ജനങ്ങള്‍ കുത്തിപ്പൊട്ടിക്കുകയാണ്!

    ReplyDelete
  16. നിരോധനം ശാശ്വതമായ പരിഹാരമല്ല..ഇന്നൊരു സംഘടനയെ നിരോധിച്ചാല്‍ മറ്റൊരുപേരില്‍ സമാന ആശയങ്ങളുള്ളവര്‍ ഒന്നിച്ചു ചേറ്ന്ന് മട്ടൊരു സംഘടന രൂപീകരിക്കും...’സിമിയില്‍ നിന്ന് തുടങ്ങി NDF ഇലെത്തി യെന്ന ലേഖകന്റെ വാദം തന്നെ സാക്ഷ്യം..കേവലം രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി സംഘടനകളെ കൂട്ടു പിടിക്കുകയും വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയും അവസാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ‘ഞങ്ങളിതൊന്നുമറിഞ്ഞില്ല..അവരെ നിരോധിച്ചേ തീരൂ’ എന്നു പറഞ്ഞോഴിയുന്ന മുഖ്യധാരാ രാഷ്ട്രീയ പാറ്ട്ടികളുടെ നിലപാടാണ് മാറ്റേണ്ടത്..’‘ഏന്തു കൊണ്ട് തീവ്രവാദ ചിന്തകള്‍ വരുന്നെന്ന് മനസ്സിലാക്കാനും അതിനു പരിഹാറങ്ങള്‍ ചെയ്യാനും തങ്ങളു ടെ സംരക്ഷണതിനു ജനാധിപത്യ ഭരണത്തില്‍ ആളുണ്ടെന്ന് ഉറപ്പുവരുത്താനും മിതവാദ സംഘടനകള്‍ക്കു കഴിയുമ്പോഴേ നിരോധനം ഫലത്തില്‍ വരികയുള്ളൂ..

    ReplyDelete
  17. നമ്മുടെ നാട്ടിൽ നിന്ന്, ഒരോ മനുഷ്യന്റെയും മനസ്സിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോയി. അല്ല അത് വേണ്ട എന്ന് ആരെല്ലാമോ ചേർന്ന് തീരുമാനിച്ചു. ആശയങ്ങൾ എല്ലാം സമൂഹ മനസ്സിൽ നിന്നും ചോർന്നുപോയി. അല്ല ചോർത്തിക്കളഞ്ഞു. അതൊന്നും നില നിന്നാൽ അവരുടെ പണി നടക്കില്ല്ലല്ലോ. നമ്മുടെ ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ ആശയപരമായ പതനം, വഴിമാറ്റം, ശരിയായതിനോടുള്ള നിലപാടില്ലായ്മ, ഭരണത്തിലേറുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിൽ കാണുന്ന അവസ്ഥ. അത്യന്തം ആഴമുള്ള പ്രശ്നങ്ങളിലേക്കാണ് നമ്മൾ പോകുന്നത്. ഒ.എം.ആർ. പറഞ്ഞപോലെ നമ്മൾക്ക് നഷ്ടമായിക്കഴിഞ്ഞു.

    ശരിയായ രാഷ്ട്രീയവൽക്കരണം സമൂഹത്തിൽ നടക്കാത്തതിന്റെ ബാക്കിപത്രമാണിത്.

    കമ്മ്യു പ്ലേഗിനെ പറ്റി പറഞ്ഞപോലെ എത്ര നിരോധിച്ചാലും അത് വേറൊരു രൂപത്തിൽ വേറൊരു രൂപത്തിൽ പ്രത്യക്ഷപ്പെടും.
    ലോകത്തിന്റെ സമാധാനം തകർത്തിട്ട് എന്തു നിലനിർത്താനാണിവരൊക്കെ ശ്രമിക്കുന്നത്?? ആരാണിവരെ തിരുത്തുന്നത്?

    മനുഷ്യനെ എന്തിന്റെ പേരിലും വിഭാഗീകരിക്കുന്നത്
    യാതൊരു മതത്തിനും വർഗ്ഗത്തിനും നന്നല്ല.
    ഒരു വ്യക്തി എന്ന നിലയിലും ഒരു സമൂഹം എന്ന നിലയിലും കേരളീയർ ശരിയായ ദിശയിലല്ല ചരിക്കുന്നത്.

    ReplyDelete
  18. OMR ഇന്റെയും സുരേഷ് മാഷിന്റെയും കമന്ടിനടിയില്‍ എന്‍റെ വക ഒരു ഒപ്പ്

    ReplyDelete
  19. ആഗോള തലത്തില്‍ നോക്കിയാല്‍ നമുക്ക് കാണാം, പ്രതീക്ഷ നഷ്ടപ്പെടുന്ന - അരക്ഷിതരായ - സമൂഹത്തിന്റെ അവസാനത്തെ പ്രതികരണമാണ് ഭീകരവാദം എന്ന്. അതു സാമൂഹികമായാലും സാമ്പതികമായാലും രാഷ്ട്രീയമായാലും. മതങ്ങളല്ല, മനുഷ്യന്റെ വികാരമാണ് അവനെ തീവ്രവാദത്തിലേക്ക് നയിക്കുന്നത്. മാവോയിസ്റ്റ് ആക്രമങ്ങളും, അഫ്ഗാന്‍ വിഘടനവാദവും, തമിള്‍ പുലികളും ചില ഉദാഹരണങ്ങള്‍ മാത്രം.

    അപ്പോള്‍ ഇത്തരം ഒരു പ്രശ്നങ്ങളും ഇല്ലാത്ത കേരളത്തില്‍ നടക്കുന്നതോ ?

    അവിടെയാണ് തീവ്രവാദി സങ്ങടനകളുടെ മുതലെടുപ്പ്. പ്രസംഗങ്ങളും, ക്ലാസ്സുകളും, നടത്തി ജനങ്ങളില്‍ തങ്ങള്‍ അരക്ഷിതരാനെന്ന ഒരു വിശ്വാസംഉണ്ടാക്കുക. പിന്നെ കാര്യങ്ങള്‍ എളുപ്പം. ഇതില്‍; മദനി, എന്‍ ഡി എഫ്, സിമി എന്നിവയുടെ പങ്ക് പകല്‍ പോലെ വ്യക്തം. മദനിക്ക് മാപ്പ് പറയാം പക്ഷെ തന്റെ മുന്‍കാല പ്രസന്കങ്ങള്‍ ദിനേനെ ഒരായിരം തീവ്രവാദികളെ ഉണ്ടാക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം.

    പൊട്ടാന്‍ പോകുന്ന ബോംബിനു മേലെ മര്‍ദം ഉണ്ടാക്കിയാല്‍ അതു ബോംബിനെ നശിപ്പിക്കുകയല്ല, പൊട്ടലിന്റെ ശക്തി കൂട്ടനെ ഉപകരിക്കൂ, സംഗടനാ നിരോടനം ഇതില്‍ നിന്നും വ്യത്യസ്തമല്ല.

    സര്‍ക്കാരിന് അടിയന്തിരമായി ചെയ്യാവുന്ന ഒരേ ഒരു കാര്യം ഇത്ര മാത്രം - ശരാശരി മനുഷ്യനില്‍ തീവ്രവാദ ചിന്ത ഉണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വിലക്കെര്‍പ്പെടുത്തുക.

    ReplyDelete
  20. "ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്‌ 93ല്‍ എന്‍.ഡി.എഫിന്‌ ഒരു സംഘടനാ രൂപം നല്‍കികൊണ്ടു രംഗത്തു വരുന്നത്‌. ജമാ അത്തെയുടെ നിലപാടുകള്‍ക്കു തീവ്രതപോരെന്ന അഭിപ്രായം സംഘടനയിലെ ഒരു വിഭാഗം ഉയര്‍ത്തിയതും 30 വയസുകഴിഞ്ഞാല്‍ സിമിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാലുമാണ്‌ എന്‍.ഡി.എഫിന്റെ പിറവിക്കു വേഗം കൂട്ടിയത്‌"




    അങ്ങനെയാണെങ്കില്‍ NDFല്‍ കൂടുതല്‍ കാണേണ്ടത് ജമാഅത്തുകാര്‍ അല്ലെ? എന്തുകൊണ്ടാ സഖാഫിന്മാരും പഴയ ലീഗുകാരും ഒക്കെ കൂടുതലായി
    കാണുന്നു?....

    ReplyDelete
  21. റെഫിക്ക... പുതിയ പോസ്റ്റിനായി കാത്തിരിപ്പ്‌ തുടങ്ങിയിട്ട് ഒത്തിരി നാളായി ട്ടോ ...


    സ്നേഹാശംസകളോടെ ... ആഷിക് തിരൂര്‍

    ReplyDelete